
എയർ കാർഗോ പരിശോധനയിൽ 35 ടണ്ണിലധികം അനധികൃത ഉത്പന്നങ്ങൾ പിടിച്ചെടുത്ത് ദുബായ് കസ്റ്റംസ്
ദുബായ്: ദുബായിലെ വിവിധ എയർ കാർഗോ സെന്‍ററുകളിൽ ദുബായ് കസ്റ്റംസ് നടത്തിയ പരിശോധനയിൽ 35 ടണ്ണിലധികം കള്ളക്കടത്ത്, അനധികൃത ഉത്പന്നങ്ങൾ പിടിച്ചെടുത്തു. മൂന്ന് മാസമായി നടത്തിയ പരിശോധനകളിലാണ് ഇവ പിടിച്ചെടുത്തത്. 12 ദശലക്ഷം സിഗരറ്റുകൾ, 6.7 ദശലക്ഷം വ്യാജ സിഗരറ്റുകൾ, 37,110 സൗന്ദര്യ വർധക ഉത്പന്നങ്ങൾ, 3,632 അനധികൃത ഇലക്ട്രോണിക് സാമഗ്രികൾ, ആഗോള ബ്രാൻഡുകളുടെ 10,520 വ്യാജ പകർപ്പുകൾ എന്നിവയാണ് കണ്ടുകെട്ടിയത്.
യുഎഇയുടെ അതിർത്തികൾ സുരക്ഷിതമാക്കുക, കള്ളക്കടത്തും വാണിജ്യ തട്ടിപ്പും തടയുക, സമൂഹത്തിന്‍റെ സാമ്പത്തിക, പൊതുജനാരോഗ്യ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിപുലമായ പരിശോധനകൾ നടത്തിയതെന്ന് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. പരിശോധനാ സംഘങ്ങളുടെ മികവിനെ ദുബായ് കസ്റ്റംസ് ഡയറക്റ്റർ ജനറൽ ഡോ. അബ്ദുള്ള ബുസെനാദ് അഭിനന്ദിച്ചു.
സുരക്ഷിതവും കാര്യക്ഷമവുമായ ഒരു വിതരണ ശൃംഖല നിലനിർത്തുന്നതിൽ പരിശോധന നടത്തുന്ന ഇൻസ്പെക്റ്റർമാരുടെ പങ്ക് പ്രധാനപ്പെട്ടതാണെന്ന് എയർ കാർഗോ സെന്‍റർ മാനേജ്‌മെന്‍റ് ഡയറക്റ്റർ സുൽത്താൻ സെയ്ഫ് അൽ സുവൈദി പറഞ്ഞു.
"നവീന സ്കാനിങ് സംവിധാനങ്ങൾ ഉപയോഗിച്ച് ഞങ്ങൾ എല്ലാ പാഴ്‌സലുകളും സമഗ്രമായി പരിശോധിക്കുന്നു. സംശയം തോന്നിയാൽ ഇനങ്ങൾ വിശദമായ മാനുവൽ പരിശോധനയ്ക്ക് വിധേയമാക്കുന്നു'-. അദ്ദേഹം പറഞ്ഞു.