ഷെയ്ഖ് ഹംദാന്‍റെ സാന്നിധ്യത്തിൽ മുംബൈയിൽ ദുബായ്-ഇന്ത്യ ബിസിനസ് ഫോറം
ഷെയ്ഖ് ഹംദാന്‍റെ സാന്നിധ്യത്തിൽ മുംബൈയിൽ ദുബായ്-ഇന്ത്യ ബിസിനസ് ഫോറം
ദുബായ്: യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ സാന്നിധ്യത്തിൽ മുംബൈയിൽ നടന്ന ദുബായ്-ഇന്ത്യ ബിസിനസ് ഫോറത്തിൽ ഇന്ത്യാ- യു എ ഇ ബന്ധത്തിന്‍റെ സവിശേഷതകൾ വിവരിച്ച് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡിയും ഫിക്കി മിഡിൽ ഈസ്റ്റ് കൗൺസിൽ ചെയർമാനുമായ അദീബ് അഹമ്മദ്.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി മാറിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിവേഗം വളരുന്ന ലോക സാഹചര്യങ്ങളിൽ വലിയ മുന്നേറ്റം നടത്തുന്നതിന് ഇരു രാജ്യങ്ങളുടേയും സഹകരണം സഹായകമാകും. എഐ, റോബോട്ടിക്സ് എന്നീ സാങ്കേതിക വിദ്യകളുടെ വികാസം വ്യാവസായിക രംഗത്ത് വേഗത്തിലുള്ള മാറ്റമാണ് സൃഷ്ടിക്കുന്നത്. ഈ രംഗങ്ങളിൽ ഇന്ത്യയ്ക്കും യുഎഇയ്ക്കും ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്നും അദീബ് അഹമ്മദ് പറഞ്ഞു.
ഇന്ത്യൻ കമ്പനികൾ അന്താരാഷ്ട്ര നിക്ഷേപത്തിനുള്ള ഒരു അടിത്തറയായി യുഎഇയെ ഉപയോഗിക്കുന്നതും, യുഎഇ ആസ്ഥാനമായുള്ള കൂടുതൽ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് ഇറങ്ങുന്നതും പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണെന്ന് അദ്ദേഹം വിശദീകരിച്ചു. വ്യാപാരം, സാങ്കേതികവിദ്യ, ലോജിസ്റ്റിക്സ്, സാമ്പത്തിക സേവനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ സഹകരണത്തിനുള്ള പുതിയ വഴികളും ദുബായ്-ഇന്ത്യ ബിസിനസ് ഫോറം ചർച്ച ചെയ്തു.