
ദുബായ്: കറൻസി സുരക്ഷ ഉറപ്പുവരുത്തുന്നതിനും തട്ടിപ്പ് തടയുന്നതിനുമായി സമൂഹത്തിൽ ബോധവത്കരണത്തിന് തുടക്കമിട്ട് ദുബായ് പൊലീസ്. ഇതിന്‍റെ ഭാഗമായി നൈഫ് പൊലീസ് സ്റ്റേഷന്‍റെയും പൊലീസ് സ്റ്റേഷൻ ഡയറക്‌ടേഴ്‌സ് കൗൺസിലിന്‍റെയും നേതൃത്വത്തിൽ ദുബായ് പൊലീസ് "ഡിജിറ്റൽ കറൻസി സുരക്ഷയും ഡിജിറ്റൽ തട്ടിപ്പിനെ ചെറുക്കുന്നതിൽ സാമൂഹ്യ അവബോധത്തിന്‍റെ പങ്കും" എന്ന വിഷയത്തിൽ ചർച്ച നടത്തി.
ദുബായ് പൊലീസ് അക്കാഡമിയിൽ നടന്ന ചടങ്ങിൽ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസിസ്റ്റന്‍റ് കമാൻഡന്‍റ്, മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി, നായിഫ് പൊലീസ് സ്‌റ്റേഷൻ ഡയറക്ടറും ഡയറക്ടർമാരുടെ കൗൺസിൽ ചെയർമാനുമായ മേജർ ജനറൽ ഡോ. താരിഖ് തഹ്‌ലക്ക് എന്നിവരുൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.
കുറ്റവാളികൾ ഉപയോഗിക്കുന്ന നൂതന സാങ്കേതിക വിദ്യകൾ, നിയമപാലകർ നേരിടുന്ന വെല്ലുവിളികൾ, കമ്മ്യൂണിറ്റി സുരക്ഷ ഉറപ്പാക്കാൻ സാങ്കേതികവിദ്യയുടെ തന്ത്രപരമായ ഉപയോഗം എന്നിവ ഉൾപ്പെടെ ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട തട്ടിപ്പ് കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാന മേഖലകളിൽ ചർച്ച നടന്നു.
സാമ്പത്തികമായി കൂടുതൽ വളർച്ച കൈവരിക്കുമ്പോൾ തട്ടിപ്പുകൾ കൂടുതൽ സങ്കീർണ്ണമായ രീതികൾ സ്വീകരിക്കുകയാണെന്നും ഇത് തടയുന്നതിൽ ദുബായ് പൊലീസ് പ്രതിജ്ഞാബദ്ധമാണെന്നും മേജർ ജനറൽ ഖലീൽ അൽ മൻസൂരി പറഞ്ഞു.
ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്‍റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മറിയുടെ നേതൃത്വത്തിൽ, ഡിജിറ്റൽ തട്ടിപ്പിനെതിരെയുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള ശ്രമങ്ങൾ ദുബായ് പൊലീസ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാനൽ ചർച്ച ചെയ്ത നാല് പ്രധാന പ്രമേയങ്ങൾ ഇവയാണ്:
ഡിജിറ്റൽ കറൻസി കേസുകളിലെ തെളിവ് ശേഖരണം: ശക്തമായ കേസുകൾ രൂപപ്പെടുത്തുന്നതിനുള്ള സാങ്കേതിക വിദ്യകളും ഉപകരണങ്ങളും.
സംഘടിത ഡിജിറ്റൽ കറൻസി കുറ്റകൃത്യം: തട്ടിപ്പ് സംഘങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അവരുടെ പ്രവർത്തനങ്ങളെ എങ്ങനെ നേരിടണമെന്നും മനസ്സിലാക്കുന്നു.
വഞ്ചന തടയുന്നതിനുള്ള സാമൂഹ്യ അവബോധം: പൊതുജനങ്ങളെ ബോധവത്കരിക്കാനും ശാക്തീകരിക്കാനുമുള്ള തന്ത്രങ്ങൾ.
ബോധവത്കരണ കാമ്പെയ്‌നുകളിലെ വെല്ലുവിളികൾ: ഫലപ്രദമായ പ്രവർത്തനത്തിനുള്ള തടസ്സങ്ങൾ തിരിച്ചറിയുകയും മറികടക്കുകയും ചെയ്യുക.