
ഭിക്ഷാടന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ്
ദുബായ്: യുഎഇ യിൽ റമദാൻ മാസം സമാഗതമാവുന്ന സാഹചര്യത്തിൽ ഭിക്ഷാടന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. റമദാൻ പ്രമാണിച്ച് ദുബായ് പൊലീസ് വാർഷിക "കോംബാറ്റ് ബെഗ്ഗിംഗ്" സംരംഭം ആരംഭിച്ചു. 2024-ൽ നടത്തിയ പരിശോധനയിൽ 384 യാചകരെ പിടികൂടിയിരുന്നു.
അറസ്റ്റിലായ യാചകരിൽ 99 ശതമാനവും യാചനയെ ഒരു 'തൊഴിൽ' ആയി കാണുന്നവരാണെന്ന് പൊലീസ് പറയുന്നു. പല നിയമലംഘകരും കുട്ടികളെയോ പ്രായമായവരെയോ വൈകല്യമുള്ള വ്യക്തികളെയോ സഹതാപം നേടാൻ ചൂഷണം ചെയ്യുക, സംഭാവനകൾ ലഭിക്കുന്നതിന് രോഗികളോ പരുക്കേറ്റവരോ ആണെന്ന് നടിക്കുക, അല്ലെങ്കിൽ പള്ളികൾക്കോ ചികിത്സാ ചെലവുകൾക്കോ വേണ്ടി ഫണ്ട് സ്വരൂപിക്കാനാണെന്ന് തെറ്റായി അവകാശപ്പെടുക തുടങ്ങിയവയാണ് ഭിക്ഷാടക തട്ടിപ്പുകാർ അവലംബിക്കുന്ന തന്ത്രങ്ങൾ.
ഔദ്യോഗികവും വിശ്വാസ്യതയുള്ളതുമായ ജീവകാരുണ്യ സംഘടനകൾ വഴി മാത്രമേ സംഭാവനകൾ നൽകാവൂ എന്ന് ദുബായ് പൊലീസിലെ ആന്‍റി-സോഷ്യൽ ക്രൈംസ് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ അലി സലേം അൽ ഷംസി ആവശ്യപ്പെട്ടു.
യുഎഇ യിൽ, ഭിക്ഷാടനം 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ഭിക്ഷാടന സംഘങ്ങൾക്ക് രൂപം നൽകുന്നതോ ഭിക്ഷ യാചിക്കാൻ രാജ്യത്തിന് പുറത്തുനിന്നുള്ള വ്യക്തികളെ റിക്രൂട്ട് ചെയ്യുന്നതോ ആറ് മാസം തടവും 100,000 ദിർഹം പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
അനുമതി ഇല്ലാതെ ഫണ്ട് സ്വരൂപിക്കുന്നവരിൽ നിന്ന് 500,000 ദിർഹം വരെ പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ട്.