
അജ്ഞാത സ്രോതസുകളുമായുള്ള പണമിടപാട് അപകടകരം; ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ്
ദുബായ്: അജ്ഞാത സ്രോതസുകളുമായുള്ള പണമിടപാടുകൾ അപകടകരമാണെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് ആവശ്യപ്പെട്ടു. ''ആരെങ്കിലും വിളിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് അവകാശപ്പെടുകയും, അത് മറ്റൊരു അക്കൗണ്ടിലേക്ക് അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുക എന്നതാണ് കുറ്റവാളികളുടെ രീതി. അപ്രകാരം ചെയ്യരുത്. ആ പണം ഗുരുതരമായ കുറ്റകൃത്യവുമായി ബന്ധപ്പെട്ടതായിരിക്കാം' പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
വഞ്ചന, മോഷണം, മയക്കുമരുന്ന് കടത്ത് പോലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ലഭിക്കുന്ന പണം സംരക്ഷിക്കാൻ കുറ്റവാളികൾ പലപ്പോഴും ഈ തന്ത്രം ഉപയോഗിക്കാറുണ്ടെന്ന് ദുബായ് പൊലിസിന്‍റെ ആന്‍റി ഫ്രോഡ് സെന്‍റർ വെളിപ്പെടുത്തി. സഹായിക്കുകയാണെന്ന് കരുതി മറ്റൊരാൾക്ക് പണം അയച്ചാൽ കുറ്റകൃത്യത്തിൽ നിങ്ങൾക്ക് പങ്കുണ്ടെന്ന് പോലും വ്യാഖ്യാനിക്കപ്പെടാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പണം കൈമാറാൻ ആവശ്യപ്പെടുന്നവർ ഇരകളുടെ വിശ്വാസ്യത നേടിയെടുക്കാൻ പലപ്പോഴും വൈകാരിക കഥകൾ പങ്കുവെക്കുമെന്നും അതിൽ വീഴരുതെന്നും പോലീസ് ആവശ്യപ്പെട്ടു.
അക്കൗണ്ടിൽ അജ്ഞാത സ്രോതസ്സുകളിൽ നിന്ന് പണം എത്തിയാൽ അവ കൈകാര്യം ചെയ്യുകയോ ആർക്കും അയച്ചുകൊടുക്കുകയോ ചെയ്യരുത്. ഉടൻ തന്നെ നിങ്ങളുടെ ബാങ്കിലും പൊലിസിലും അക്കാര്യം റിപ്പോർട്ട് ചെയ്യണമെന്ന് പൊലിസ് ഓർമിപ്പിച്ചു. ദുബായ് പൊലീസിന്‍റെ ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയോ 901 നമ്പറിൽ വിളിച്ചോ, ദുബായ് പൊലിസ് ആപ്പ്, വെബ്‌സൈറ്റ് എന്നിവ ഉപയോഗിച്ചോ ഇക്കാര്യം റിപ്പോർട്ട് ചെയ്യാം.