
കാൽനട യാത്രികർ അപകടത്തിൽ പെടുന്നത് കുറഞ്ഞതായി ദുബായ് ആർടിഎ
ദുബായ്: ദുബായ് നഗരത്തിൽ കാൽനട മേൽപാലങ്ങളുടെ എണ്ണം കൂടിയതോടെ എമിറേറ്റിൽ റോഡപകടങ്ങളിൽ മരണപ്പെടുന്ന കാൽനടക്കാരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി. 2007ൽ കാൽനടക്കാരുടെ അപകട മരണനിരക്ക് ഒരു ലക്ഷത്തിൽ 9.5 ആയിരുന്നു. 2024ൽ ഇത് 0.3 പേരായി കുറഞ്ഞതായി ആർടിഎ വ്യക്തമാക്കി.
കാൽനടക്കാരുടെ മരണനിരക്ക് 97 ശതമാനം വരെ കുറക്കാൻ ആർടിഎക്ക് കഴിഞ്ഞു. ദുബൈയിൽ കാൽനട ക്രോസിങ്ങുകൾ വികസിപ്പിക്കുന്നതിൽ അതോറിറ്റി നടത്തിയ ശ്രമങ്ങൾ കാൽനടക്കാരുടെ സംതൃപ്തി നിരക്ക് 88 ശതമാനമായി ഉയർത്താനും സഹായകമായി. 2023ൽ നഗരത്തിൽ കാൽനട ക്രോസിങ് ഉപയോഗിച്ചവരുടെ എണ്ണം 30.7 കോടിയായിരുന്നു. 2024ൽ ഇത് 32.6 കോടിയായി വർധിച്ചു.
ആറ് ശതമാനമാണ് വളർച്ച. കൂടാതെ സൈക്കിൾ യാത്രക്കാരുടെ എണ്ണം 2023ൽ 4.4 കോടിയായിരുന്നത് 2024ൽ 4.6 കോടിയിലെത്തി. അഞ്ച് ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.