
17കാരിയുമായി ശാരീരിക ബന്ധം: മാപ്പ് നൽകി ദുബായ് ഭരണാധികാരി, ബ്രിട്ടീഷ് കൗമാരക്കാരന് ജയിൽമോചനം
ദുബായ്: പ്രായപൂർത്തിയാകാത്ത ബ്രിട്ടിഷ് പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ദുബായിൽ തടവിലായിരുന്ന ബ്രിട്ടിഷ് കൗമാരക്കാരൻ മാർക്കസ് ഫക്കാനയെ മോചിപ്പിച്ചു. ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായി ദുബായിലെ ജയിലുകളിൽ കഴിയുന്ന 985 തടവുകാർക്ക് യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മാപ്പ് നൽകിയിരുന്നു. ഈ പട്ടികയിൽ ഉൾപ്പെട്ടതിനെത്തുടർന്നാണ് കഴിഞ്ഞ ജൂൺ 3 ന് യുകെ പൗരനായ മാർക്കസ് ഫക്കാനയെ വിട്ടയച്ചതെന്ന് ദുബായ് സർക്കാരിന്‍റെ മീഡിയ ഓഫീസ് വ്യക്തമാക്കി.
ഉഭയ സമ്മതത്തോടെയായിരുന്നു ബന്ധമെങ്കിലും പെൺകുട്ടിക്ക് 17 വയസ്സ് മാത്രമായിരുന്നു പ്രായം. യു എ ഇ നിയമമനുസരിച്ച് സമ്മതം നൽകണമെങ്കിൽ 18 വയസ്സ് തികയണം. ഈ സാഹചര്യത്തിലാണ് ബ്രിട്ടിഷ് കൗമാരക്കാരൻ ശിക്ഷിക്കപ്പെട്ട് ജയിലിലായത്.
മാർക്കസ് ഫക്കാനയുടെ മോചനം യുകെയുടെ വിദേശ, കോമൺവെൽത്ത്, വികസന ഓഫീസിന്‍റെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.