
ദുബായിൽ ഇലക്ട്രിക് ബസ് സർവിസ്; റൂട്ട് എഫ്-13ൽ പരീക്ഷണ ഘട്ടത്തിന് തുടക്കം
ദുബായ്: ദുബായിൽ ഇലക്ട്രിക് ബസ് സർവിസ് തുടങ്ങുന്നതിന് മുന്നോടിയായുള്ള പരീക്ഷണ സർവിസ് ഘട്ടത്തിന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി തുടക്കം കുറിച്ചു. മെട്രൊ സ്റ്റേഷനുകളിലേക്കുള്ള ഫീഡർ സർവിസായ റൂട്ട് എഫ്-13ലാണ് പരീക്ഷണം നടത്തുന്നത്. അൽ ഖൂസ് ബസ് ഡിപ്പോയിൽ നിന്നാരംഭിച്ച് ബുർജ് ഖലീഫ, ദി പാലസ് ഡൗൺ ടൗൺ ഹോട്ടൽ, ദുബായ് ഫൗണ്ടൻ എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലൂടെ കടന്നു പോകുന്ന ഈ റൂട്ട്, ദുബായ് മാൾ മെട്രൊ ബസ് സ്റ്റോപ്പിലാണ് അവസാനിക്കുന്നത്.
പരമ്പരാഗത കണ്ണാടികൾക്ക് പകരമായി ഹൈ ഡെഫനിഷൻ ക്യാമറ, സ്‌ക്രീൻ സംവിധാനങ്ങൾ, ഡ്രൈവർക്ക് കൂടുതൽ വ്യക്തതയും കാഴ്ചയും നൽകുന്നതിന് മുൻ വശത്തെ വിൻഡ് സ്‌ക്രീനിൽ അത്യാവശ്യ വിവരങ്ങൾ കാണിക്കുന്ന സുതാര്യമായ ഹെഡ്-അപ് ഡിസ്‌പ്ലേ തുടങ്ങിയ അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ ഇലക്ട്രിക് ബസിൽ സജ്ജീകരിച്ചിരിക്കുന്നു.
2050ഓടെ ദുബായിലെ മുഴുവൻ പൊതുഗതാഗത സംവിധാനവും സീറോ എമിഷൻ സഞ്ചാരം എന്നതിലേക്ക് മാറ്റാനുള്ള നയത്തിന്റെ ഭാഗമായാണ് ഇത്. ദുബായുടെ പ്രാദേശിക പാരിസ്ഥിതിക സാഹചര്യങ്ങൾക്കനുയോജ്യമായ രീതിയിലാണ് ബസ് രൂപകൽപന ചെയ്തിരിക്കുന്നത്. 470 കെ.ഡബ്ലിയു.എച്ച് സംഭരണ ശേഷിയുള്ള ഏറ്റവും മികച്ച എയർ കണ്ടീഷനിംഗ് സംവിധാനവും ഉയർന്ന ശേഷിയുള്ള ബാറ്ററികളും ഇതിൽ ഉൾപ്പെടുന്നു.
ആർ.ടി.എ നേരത്തെ പരീക്ഷിച്ച ഇലക്ട്രിക് ബസിനേക്കാളും വലുതാണിത്. പൂർണമായി ചാർജ് ചെയ്‌താൽ 370 കിലോ മീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയും. 12 മീറ്റർ നീളമുള്ള സിറ്റി ബസിൽ 41 പേർക്ക് ഇരിക്കാനും, 35 പേർക്ക് നിൽക്കാനും ഇടമുണ്ട്. ഈ പരീക്ഷണത്തിലൂടെ പൊതു ഗതാഗത ഏജൻസിയുടെ ഉയർന്ന ഡിമാന്റുള്ള റൂട്ടിൽ യഥാർത്ഥ യാത്രക്കാരുമായി ഇലക്ട്രിക് ബസ് ഓടിക്കുന്നതിന്റെ പാരിസ്ഥിതിക നേട്ടങ്ങൾ ആർ.ടി.എ നിരീക്ഷിക്കുമെന്ന് ആർ.ടി.എ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസിയിലെ ബസ് വിഭാഗം ഡയറക്ടർ മർവാൻ അൽ സറൂനി പറഞ്ഞു.