
ദുബായ് റാസൽഖോർ വന്യജീവി സങ്കേതം താത്ക്കാലികമായി അടച്ചു: നടപ്പാക്കുന്നത് 650 മില്യൺ ദിർഹത്തിന്‍റെ വികസന പദ്ധതികൾ
ദുബായ്: വൻ വികസന പദ്ധതികൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി റാസൽഖോർ വന്യജീവി സങ്കേതം താൽക്കാലികമായി അടച്ചു. അടുത്ത വർഷം അവസാനത്തോടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകും.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സ്ഥലത്തെ ജലാശയങ്ങൾ 144 ശതമാനം വർധിപ്പിക്കും. ഇതോടെ അവയുടെ ആകെ വിസ്തീർണം 74 ഹെക്ടറായി ഉയരും. ദേശാടന പക്ഷികൾക്ക് ഉപകാരമാവുന്ന രീതിയിൽ 10 ഹെക്ടർ ഉപ്പ് തടങ്ങൾ കൂട്ടിച്ചേർക്കാനും പദ്ധതിയുണ്ട്. ഇത് സമുദ്ര, സസ്യജാലങ്ങൾക്കും ഗുണകരമാവും.
രണ്ടാം ഘട്ടത്തിൽ കൂടുതൽ വന്യജീവികളെ ആകർഷിക്കുന്നതിനായി ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തുകയും കൂടുതൽ തദ്ദേശീയ സസ്യങ്ങൾ വളർത്തുകയും ചെയ്യും. അതിഥികൾക്കുള്ള സൗകര്യങ്ങളും മെച്ചപ്പെടുത്തും. പദ്ധതി നടപ്പാകുന്നതോടെ പരിസ്ഥിതി സംരക്ഷണത്തിനുതകുന്ന രീതിയിൽ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം 60 ശതമാനം വർധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
യുഎഇയിലെ ഏറ്റവും ജനപ്രിയമായ പക്ഷി സങ്കേതമാണ് റാസ് അൽ ഖോറിലേത്. ഇവിടെയുള്ള തണ്ണീർത്തടങ്ങളിൽ ആയിരക്കണക്കിന് പക്ഷികൾ വസിക്കുന്നു. ശൈത്യകാലത്ത് പിങ്ക് ഫ്ലമിംഗോകളുടെ കടൽ ചേതോഹരമായ കാഴ്ചയാണ്. റിസർവിൽ മറ്റ് ജീവിവർഗങ്ങളും ഉണ്ട്.
ഗ്രേ ഹെറോണുകൾ, കറുത്ത ചിറകുള്ള സ്റ്റിൽറ്റുകൾ, ഓസ്പ്രേ, മറ്റ് പക്ഷി കൂട്ടങ്ങൾ എന്നിവ ഇവിടെ സംരക്ഷിക്കപ്പെടുന്നു. പക്ഷികൾക്ക് കൂടുകളായും ആവാസ വ്യവസ്ഥകളായും ഉപയോഗിക്കുന്നതിന് വൈവിധ്യമാർന്ന ഉപ്പ് ഫ്ലാറ്റുകൾ, ഇന്‍റർടൈഡൽ മഡ്‌ഫ്ലാറ്റുകൾ, കണ്ടൽക്കാടുകൾ, ലഗൂണുകൾ എന്നിവ തണ്ണീർത്തടത്തിൽ ഉണ്ട്. ഇവിടേക്കുള്ള പ്രവേശനം സൗജന്യമാണ്.