
പഠന നിലവാരം നിർണയിക്കാൻ പരീക്ഷ: ഫീസ് സ്കൂളുകൾ നൽകണമെന്ന് അഡെക്
അബുദാബി: വിദ്യാർഥികളുടെ പഠന നിലവാരം നിർണയിക്കുന്ന പൊതുപരീക്ഷകളുടെ ഫീസ് രക്ഷിതാക്കളിൽ നിന്നു ഈടാക്കാൻ പാടില്ലെന്ന് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് - അഡെക് ആവശ്യപ്പെട്ടു. ഫീസ് അതതു സ്കൂളുകളാണ് അടയ്ക്കേണ്ടതെന്നും അധികൃതർ വ്യക്തമാക്കി. ഐബിടി (ഇന്‍റർനാഷനൽ ബെഞ്ച് മാർക്ക് ടെസ്റ്റ്) ഉൾപ്പെടെ വിവിധ പരീക്ഷകൾക്കുള്ള ഫീസ് സ്കൂൾ ഫീസിനൊപ്പം രക്ഷിതാക്കളിൽ നിന്നാണ് ഈടാക്കിയിരുന്നത്.
ഇതു നിയമവിരുദ്ധമാണെന്നും ഇത്തരം ഫീസുകൾ രക്ഷിതാക്കളിൽ നിന്നു ഈടാക്കുന്നത് വിലക്കിയിട്ടുണ്ടെന്നും അഡെക് വിശദീകരിച്ചു. ദേശീയ, രാജ്യാന്തര, പ്രീ കോളെജ് പരീക്ഷകളും ഇതിൽ ഉൾപ്പെടും. ഇന്ത്യ, യുഎഇ, വിദേശ സിലബസ് സ്കൂളുകൾക്കും ഈ നിയമം ബാധകമാണ്. പരീക്ഷകളിൽ ഉയർന്ന മാർക്കു നേടുന്ന വിദ്യാർഥികളെ അടുത്ത ഘട്ടം പരീക്ഷകൾ എഴുതാനും അനുവദിക്കണം.
ഇക്കാര്യത്തിൽ മാതാപിതാക്കളുമായി ആശയവിനിമയം നടത്തിയാകണം അന്തിമ തീരുമാനം എടുക്കേണ്ടത് എന്നും അഡെക് ആവശ്യപ്പെട്ടു. എന്നാൽ അംഗീകൃത രാജ്യാന്തര പരീക്ഷയ്ക്കുള്ള ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് സ്കൂൾ വെബ്സൈറ്റിൽ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെങ്കിൽ ആ തുക രക്ഷിതാവിൽ നിന്നു ഈടാക്കുന്നതിനു വിരോധമില്ലെന്നും അഡെക് വിശദീകരിച്ചു.
കോളജ് പ്രവേശനത്തിനുള്ള രാജ്യാന്തര പരീക്ഷകൾക്ക് തയാറെടുക്കുന്നതിന് ഒരു അധ്യയന വർഷത്തിൽ നാലു ആഴ്ച വരെ പഠന അവധി എടുക്കാനും അനുമതി നൽകി.
പരീക്ഷയിൽ കൃത്രിമം നടത്തുന്ന വിദ്യാർഥികളെ കണ്ടെത്താൻ പരിശോധന ഊർജിതമാക്കണം. കുറ്റക്കാരെന്ന് കണ്ടെത്തുന്ന വിദ്യാർഥികൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും പരീക്ഷാ ക്രമക്കേടുകൾ അഡെകിന് നേരിട്ട് റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.