
ഇ.പി. ബാലകൃഷ്ണന്‍ (68)
ഷാർജ: നാട്ടിൽ നിന്ന് തിരികെ വരുമ്പോൾ ഷാർജ അന്തർദേശിയ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ മലയാളി വ്യവസായി മരിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി ഷാർജയിൽ ബിസിനസ് നടത്തുന്ന കണ്ണൂർ ഇരട്ടി സ്വദേശി ഇ.പി. ബാലകൃഷ്ണ(68) നാണ് മരിച്ചത്. ഭാര്യയും രണ്ട് ആൺമക്കളും ഷാർജയിലാണ് താമസിക്കുന്നത്. ഷാർജയിൽ ഒരു കൺസൾട്ടൻസിയും പ്ലാസ്റ്റിക് നിർമ്മാണ കമ്പനിയും നടത്തിയിരുന്നു.
അഞ്ച് ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം കേരളത്തിലേക്ക് പോയത്. ശനിയാഴ്ച രാത്രി പത്തുമണിയോടെ ഷാർജയിൽ വിമാനമിറങ്ങിയ ശേഷം പിതാവ് തന്നെയും സഹോദരനെയും അമ്മയെയും വിളിച്ചിരുന്നുവെന്ന് മകൻ ജിജേഷ് പറഞ്ഞു. പിതാവിനെ കൂട്ടിക്കൊണ്ടുവരാൻ വിമാനത്താവളത്തിൽ എത്തിയ മറ്റൊരു മകൻ സനീഷ് ഏറെ നേരം കാത്തിരുന്ന്കാണാതായപ്പോഴാണ് വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടത്. അപ്പോഴാണ് ബാലകൃഷ്ണൻ ഇമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ ഉടൻ കുഴഞ്ഞുവീണുവെന്നും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചത്.
ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്തിൽ കയറുന്നതിന് മുമ്പ് പിതാവിന് അസ്വസ്ഥത ഉണ്ടായിരുന്നില്ലെന്ന് മകൻ ജിജേഷ് പറഞ്ഞു. 15 വർഷം മുമ്പ് തന്‍റെ പിതാവിന് ബൈപാസ് സർജറി നടത്തിയിരുന്നതായി അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച അർദ്ധരാത്രിയോടെ ബാലകൃഷ്ണന്‍റെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തിന്‍റെ ജന്മനാടായ കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ മൃതദേഹം സംസ്‌കരിക്കും.