
ദുബായ്: വിമാനങ്ങളിൽ നിന്നുള്ള മലിനജലത്തിന്‍റെ പരിശോധനയിലൂടെ യുഎഇയിൽ കുരങ്ങ് പനിയുടെ വ്യാപനം തടയാൻ സാധിച്ചതായി ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കി. ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന അറബ് ഹെൽത്തിലാണ് ഈ വെളിപ്പെടുത്തൽ.
വിമാനങ്ങളിൽ നിന്നുള്ള മലിനജലം പരിശോധിച്ച് അബുദാബിയിൽ എത്തുന്ന ഒന്നിലധികം മങ്കി പോക്സ് കേസുകൾ കണ്ടെത്തിയെന്ന് അബുദാബി ആസ്ഥാനമായ എം 42-ന്‍റെ മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ ഹസൻ ജാസെം അൽ നൊവൈസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശേഖരിക്കുന്ന മലിനജലത്തിന്‍റെ പരിശോധനാ ഫലം വിശകലനം ചെയ്ത് മങ്കിപോക്സ് വൈറസോ മറ്റേതെങ്കിലും വൈറസുകളോ ഉണ്ടോയെന്ന് കണ്ടെത്തുകയും പ്രതിരോധ നടപടികൾ സ്വീകരിക്കാൻ അധികാരികളെ സഹായിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം യാത്രക്കാർ എവിടെ നിന്നാണ് വരുന്നതെന്ന് തിരിച്ചറിയാനും സാഹചര്യം കൈകാര്യം ചെയ്യാനും ഇത് സഹായിച്ചതായി അദ്ദേഹം വ്യക്തമാക്കി.
സമഗ്രമായ പരിശോധനകൾക്കായി പരിസ്ഥിതി ശാസ്ത്ര നിരീക്ഷണ പ്ലാറ്റ് ഫോം വിപുലമായ ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു. മലിനജലത്തിന്‍റെയും മൂത്രത്തിന്‍റെയും വിശകലനം ഉൾപ്പെടെയുള്ള സമാനമായ മലിനജല പരിശോധന രീതികൾ ഉപയോഗിച്ച് കോവിഡ് കാലത്ത് കൊറോണ-ഇൻഫ്ലുവൻസ വൈറസുകളുടെ വ്യാപനം തടയാൻ സാധിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരിശോധനകൾ വഴി വൈറസ് എവിടെയാണ് പടരുന്നതെന്ന് കണ്ടെത്തുകയും അബുദാബിയിൽ ക്ലസ്റ്ററിങ്ങ് തുടങ്ങുകയും ചെയ്തു. ആളുകളെ കൂടുതൽ ഇടകലരാൻ അനുവദിക്കാതിരുന്നത് മൂലം കോവിഡ് വ്യാപനം കുറക്കാൻ സാധിച്ചു. ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള വൈറസുകളെ തിരിച്ചറിയുന്നതിന് ഈ രീതികൾ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഹസൻ ജാസെം അൽ നൊവൈസ് വിശദീകരിച്ചു.