
ഗതാഗത പിഴയിൽ വ്യാജ ഡിസ്‌കൗണ്ട്; പണമടയ്ക്കുന്നത് മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച്
ദുബായ്: ഗതാഗത പിഴയിൽ 30% മുതൽ 70% വരെ ഡിസ്‌കൗണ്ട് വാഗ്‌ദാനം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തും.'പ്രത്യേക മാർഗങ്ങൾ' വഴി പിഴത്തുക കുറയ്ക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കെണിയിൽ കുടുക്കും. അതിന് ശേഷം മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് തുക മുഴുവനായി അടയ്ക്കും. ഇതിന്‍റെ രേഖ ഇരകളെ കാണിച്ച് നിയമാനുസൃതമാണെന്ന തോന്നൽ ഉണ്ടാക്കും. തുടർന്ന് ഇരകളിൽ നിന്ന് അടച്ച തുകയുടെ പകുതി പണമായി കൈപ്പറ്റും. ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത തട്ടിപ്പ് സംഘത്തിന്‍റെ പ്രവർത്തന രീതിയാണിത്.
ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ആന്‍റി-ഫ്രോഡ് സെന്‍ററാണ് തട്ടിപ്പുകാരെ അറസ്റ്റ് ചെയ്തത്. ഇരട്ട ക്രിമിനൽ കുറ്റമാമാണ് പ്രതികൾ ചെയ്തതെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. സാമ്പത്തിക ഡേറ്റ മോഷ്ടിക്കൽ, തെറ്റായ പ്രാതിനിധ്യം അവകാശപ്പെടൽ എന്നീ കുറ്റങ്ങളാണ് ഇവർ ചെയ്തത്. ഗതാഗത പിഴ അടയ്ക്കുന്നതിന് അനൗദ്യോഗിക ചാനലുകൾ ഒഴിവാക്കാനും അംഗീകൃത സർക്കാർ പ്ലാറ്റ്‌ഫോമുകളെ മാത്രം ആശ്രയിക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സംശയകരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ദുബായ് പൊലീസ് ആപ്പിലെ "പൊലീസ് ഐ" വഴിയോ 901 കോൾ സെന്‍റർ വഴിയോ അക്കാര്യം റിപ്പോർട്ട് ചെയ്യാൻ ദുബായ് പൊലീസ് ആവശ്യപ്പെട്ടു.