

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ദുബായ്: യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫെഡറൽ ബജറ്റിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ അധ്യക്ഷതയിൽ ഖസർ അൽ വതനിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
2026ലെ വാർഷിക ബജറ്റ് 92.4 ബില്യൻ ദിർഹം (ഏകദേശം 9240 കോടി ദിർഹം) വരുമാനവും തുല്യമായ ചെലവുകളും പ്രതീക്ഷിക്കുന്നു. ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്താനും സന്തുലിതവും സുസ്ഥിരവുമായ വികസനത്തോടുള്ള യുഎഇയുടെ പ്രതിബദ്ധത ഉറപ്പിക്കാനും ഈ ബജറ്റ് ലക്ഷ്യമിടുന്നതായി ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
2024ൽ യുഎഇയുടെ മൊത്തം വിദേശ നിക്ഷേപം 1.05 ട്രില്യൻ ദിർഹം (ഏകദേശം 1.05 ലക്ഷം കോടി ദിർഹം) ആയി ഉയർന്നു. മുൻ വർഷത്തേക്കാൾ 9% വളർച്ചയാണിത്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ യുഎഇ അറബ് ലോകത്ത് ഒന്നാമതും ആഗോളതലത്തിൽ ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിലും സ്ഥാനം നേടി.