
അബുദാബി: ആഗോള മാനുഷിക, വികസന പ്രവർത്തനങ്ങളിൽ യുഎഇയുടെ പങ്ക് ശക്തമാക്കുക എന്ന കാഴ്ചപ്പാടോടെ, യുഎഇയുടെ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദിന്‍റെ പാരമ്പര്യം ഉൾകൊണ്ട് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, "എർത്ത് സായിദ്" എന്ന് അറിയപ്പെടുന്ന എർത്ത് സായിദ് ജീവകാരുണ്യ പ്രവർത്തന സംരംഭം സ്ഥാപിക്കുന്നതിനുള്ള ഫെഡറൽ ഉത്തരവ് പുറപ്പെടുവിച്ചു.
പുതുതായി സ്ഥാപിതമായ ജീവകാരുണ്യ സ്ഥാപനം, പ്രസിഡന്‍റിന്‍റെ രക്ഷാകർതൃത്വത്തിൽ നടത്തുന്ന ആഗോള തലത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളെ ഏകീകരിക്കും. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എർത്ത് സായിദ് ഫിലാന്ത്രോപീസ്, യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ പകർന്നുനൽകിയതും തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടതും യുഎഇയിലെ ജനങ്ങൾ സ്വീകരിച്ചതുമായ ദാനത്തിന്‍റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നു.
സമുദായങ്ങളിലും ജനങ്ങളുടെ ജീവിതത്തിലും അഗാധമായ സ്വാധീനം ചെലുത്താനും അതുവഴി സുസ്ഥിര വികസനം, വളർച്ച, സുരക്ഷ, സ്ഥിരത എന്നിവ പരിപോഷിപ്പിക്കാനുമുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയുടെ ഒരു പ്രധാന ഭാഗമാണ് ഈ ശ്രമങ്ങൾ. എർത്ത് സായിദ് സംരംഭം വിവിധ മേഖലകളിലെ വൈവിധ്യമാർന്ന പരിപാടികൾക്ക് മേൽനോട്ടം വഹിക്കും.
കൂടാതെ, സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ, എമിറേറ്റ്സ് ഫൗണ്ടേഷൻ, മുഹമ്മദ് ബിൻ സായിദ് സ്‌പീഷീസ് കൺസർവേഷൻ ഫണ്ട്, സന്ദൂഖ് അൽ വതാൻ, ദി സാൻദൂഖ് അൽ വതാൻ, ക്ലീൻ റിവേഴ്‌സ് എന്നിവയുൾപ്പെടെ നിലവിലുള്ള ജീവകാരുണ്യ സംരംഭങ്ങളെ എർത്ത് സായിദ് ഫിലാന്ത്രോപീസ് സ്വീകരിക്കും. സുസ്ഥിരത സമ്മാനം,വിദ്യാഭ്യാസത്തിനുള്ള ഖലീഫ അവാർഡ്, ഈന്തപ്പഴത്തിനും കാർഷിക നവീകരണത്തിനുമുള്ള ഖലീഫ ഇന്‍റർനാഷണൽ അവാർഡ്, മികച്ച അധ്യാപകനുള്ള മുഹമ്മദ് ബിൻ സായിദ് അവാർഡ് തുടങ്ങിയവയുടെ മേൽനോട്ടം വഹിക്കും.