
ഷാർജ ഹംരിയ വസ്ത്ര സംഭരണ ശാലയിലെ തീപിടിത്തം നിയന്ത്രണ വിധേയമാക്കി
ഷാർജ: ഷാർജ ഹംരിയ്യ രണ്ടാം ഫ്രീ സോണിലെ വസ്ത്ര സംഭരണ ശാലയിൽ ഉണ്ടായ തീപിടിത്തം പൂർണമായും നിയന്ത്രണ വിധേയമാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ തീപിടിത്തത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും ഷാർജ എമർജൻസി,ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അധികൃതർ അറിയിച്ചു. ദുബായ്, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നീ എമിറേറ്റുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്.
റെക്കോഡ് സമയത്തിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കിയതായും അധികൃതർ വ്യക്തമാക്കി. മേഖലയിൽ സുരക്ഷ ഉറപ്പാക്കാനും, വീണ്ടും തീ പടരുന്നത് തടയാനുമായി ഇവിടെ തണുപ്പിക്കൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണവും ആരംഭിച്ചു.
ദുബായ് ജനറൽ കമാൻഡ് ഓഫ് സിവിൽ ഡിഫൻസ്, അജ്‌മാൻ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഡിഫൻസ്, ഉമ്മുൽഖുവൈൻ-ഫുജൈറ സിവിൽ ഡിഫൻസ് ഡിപാർട്മെന്‍റുകൾ, ഷാർജ-ഹംരിയ്യ മുനിസിപ്പാലിറ്റികൾ, ഫ്രീ സോൺ, മർവാൻ കമ്പനി എന്നിവയുൾപ്പെടെയുള്ള ടീമുകളുടെ സഹകരണത്തെ ഷാർജ അധികൃതർ അഭിനന്ദിച്ചു.