
ദുബായ്: കഴിഞ്ഞ വർഷം സ്വദേശിവൽക്കരണ രംഗത്തുൾപ്പെടെ കൈവരിച്ച നേട്ടങ്ങൾ വിശദീകരിച്ച് ഈ വർഷത്തെ ആദ്യ യുഎഇ മന്ത്രിസഭാ യോഗം. യുഎഇയുടെ ചരിത്രത്തിൽ ആദ്യമായി സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഇമറാത്തികളുടെ എണ്ണം 2024-ൽ 131,000 ആയി ഉയർന്നുവെന്നും 350 ശതമാനം വർധനയാണ് ഉണ്ടായതെന്നും ക്യാബിനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ച യുഎഇ വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
സ്വദേശിവൽക്കരണ നിയമം ലംഘിക്കുന്നവർക്കെതിരെയുള്ള കർശനമായ നടപടി ഫലം കണ്ടുവെന്നും നഫീസ് പദ്ധതി വിജയകരമായിരുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
മാറ്റ് മേഖലകളിലെ നേട്ടങ്ങൾ സാമ്പത്തിക രംഗം
വിദേശ വ്യാപാരം ആദ്യമായി 2.8 ട്രില്യൺ ദിർഹം കടന്നു. വ്യാവസായിക കയറ്റുമതിയുടെ മൂല്യം 190 ബില്യൺ ദിർഹത്തിലും വിദേശ നേരിട്ടുള്ള നിക്ഷേപം 130 ബില്യൺ ദിർഹത്തിലുമെത്തുമെന്നാണ് പ്രതീക്ഷ. 200,000 പുതിയ കമ്പനികൾ ചേരുന്നതോടെ രാജ്യത്തിന്‍റഎ ബിസിനസ് അന്തരീക്ഷം ശക്തമായി തുടരുകയാണ്. സ്വന്തമായി ബിസിനസ് ആരംഭിക്കാൻ കൂടുതൽ എമിറാത്തി യുവാക്കൾ തയ്യാറാവുന്നുണ്ടെന്നും യുവ പൗരന്മാർ 25,000 ചെറുകിട -ഇടത്തരം കമ്പനികൾ ആരംഭിച്ചുവെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
നിയമനിർമ്മാണം:
രാഷ്ട്ര രൂപീകരണം മുതൽ പുറപ്പെടുവിച്ച നിയമങ്ങൾ നവീകരിക്കുന്നതിനുള്ള മൂന്ന് വർഷത്തെ പദ്ധതി സർക്കാർ പൂർത്തിയാക്കിയതായി പ്രധാന മന്ത്രി പറഞ്ഞു.ഏകദേശം 2,500 സർക്കാർ ഉദ്യോഗസ്ഥർ ഇതിനായി പ്രവർത്തിച്ചു.
നിയമനിർമ്മാണത്തിൻ്റെ 80 ശതമാനവും ഈ സംഘം അപ്‌ഡേറ്റ് ചെയ്‌തുവെന്നും ഇത് വളർച്ചയ്‌ക്ക് മികച്ച അന്തരീക്ഷം സൃഷ്‌ടിച്ചുവെന്നും ഷെയ്ഖ് മുഹമ്മദ് വിശദീകരിച്ചു.
വിനോദ സഞ്ചാര മേഖല:
2024-ൽ 30 ദശലക്ഷത്തിലധികം അതിഥികളെ യു എ ഇ സ്വാഗതം ചെയ്തു, 150 ദശലക്ഷം യാത്രക്കാർ രാജ്യത്തിലെ വിമാനത്താവളങ്ങളിലൂടെ കടന്നുപോയി.
ദേശീയ വികസനം:
അടുത്ത 20 വർഷത്തേക്കുള്ള വികസന തന്ത്രങ്ങൾ രൂപപ്പെടുത്തിക്കൊണ്ടാണ് യുഎഇ സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് യോഗത്തിൽ പറഞ്ഞു.നിക്ഷേപങ്ങളും മികച്ച പദ്ധതികളും രാജ്യത്തേക്ക് കൊണ്ടുവരുന്നതിനായി 750-ലധികം ദേശീയ പദ്ധതികളും സംരംഭങ്ങളും തയ്യാറാക്കിയെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
അടുത്ത രണ്ട് ദശകങ്ങളിൽ രാജ്യത്തിന്‍റെ ദ്രുതഗതിയിലുള്ള വളർച്ചയെ പിന്തുണയ്ക്കുന്ന 1,300 തീരുമാനങ്ങൾ കാബിനറ്റും മന്ത്രിതല വികസന സമിതിയുംഎടുത്തതായും യുഎഇ പ്രധാനമന്ത്രി വ്യക്തമാക്കി.