
ലാപ്‌ടോപ്പുകൾ കവർന്ന നാലംഗ സംഘം പിടിയിൽ: ദുബായ് ക്രിമിനൽ കോടതിയിൽ വിചാരണ തുടങ്ങി
file image
ദുബായ്: ദുബായ് അൽ ബരാഹ പ്രദേശത്തെ ഒരു ഇലക്ട്രോണിക്സ് ട്രേഡിംഗ് കമ്പനിയിലെ രണ്ട് ജീവനക്കാരെ കബളിപ്പിച്ച് 20 മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകൾ മോഷ്ടിച്ച നാലംഗ സംഘം പോലീസ് പിടിയിലായി. ദുബായ് ക്രിമിനൽ കോടതിലാണ് നാല് പേരുടെയും വിചാരണ നടക്കുന്നത്.
പോലീസ് പറയുന്നത് പ്രകാരം മോഷണം നടന്നത് ഇങ്ങനെ; അൽ ബരാഹയിലുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് ലാപ്‌ടോപ്പുകൾ എത്തിക്കാൻ കമ്പനി തങ്ങളുടെ രണ്ട് ജീവനക്കാരെ ചുമതലപ്പെടുത്തി. ജീവനക്കാർ സ്ഥലത്തെത്തിയപ്പോൾ ഡെലിവറി വ്യാജമായി അവകാശപ്പെട്ട് നാല് പുരുഷന്മാർ അവരെ സമീപിച്ച് ലാപ് ടോപ്പുകൾ കൈക്കലാക്കി.
തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടൻ ഇരകൾ ദുബായ് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തു. പിന്നീട് മറ്റ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ, നാലുപേരും കവർച്ച നടത്തിയതായി സമ്മതിച്ചു. മോഷ്ടിച്ച 20 ലാപ്‌ടോപ്പുകളും പോലീസിന് കണ്ടെത്താനായി. ലാപ് ടോപ്പുകൾ മറ്റൊരു ഇലക്ട്രോണിക്സ് കമ്പനിക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ പ്രതികൾ പദ്ധതി തയ്യാറാക്കിയിരുന്നു.
മറ്റൊരു കേസിൽ, സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വ്യാജ ജോലി പരസ്യം വഴി പ്രലോഭിപ്പിച്ച് ഒരു സ്ത്രീയിൽ നിന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ചതിന് 35 വയസുള്ള ഒരു ഏഷ്യൻ പുരുഷന് ഒരു മാസം തടവും നാടുകടത്തലും ദുബായ് കോടതി ശിക്ഷ വിധിച്ചിരുന്നു.