
ജൈറ്റെക്സ് ഗ്ലോബലിന് ദുബായിൽ തുടക്കമായി: ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ ആറായിരത്തിലേറെ കമ്പനികളുടെ സാന്നിധ്യം
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യാ പ്രദർശനമായ ജൈറ്റെക്സ് ഗ്ലോബൽ 45-ാമത് പതിപ്പിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായി.യുഎഇ, ഇന്ത്യ, ചൈന, യുഎസ്എ, യുകെ, സൗദി, യൂറോപ്യൻ രാജ്യങ്ങൾ, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങി
180-ലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും 6,000ലേറെ കമ്പനികളും ജൈറ്റക്സിൽ പങ്കെടുക്കുന്നുണ്ട്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഹുവായ്, നോക്കിയ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ മുതൽ പുതിയ ആശയങ്ങളുമായി വരുന്ന 1,800 സ്റ്റാർട്ടപ്പുകൾ വരെ ഇതിൽ ഉൾപ്പെടുന്നു. 1,80,000-ലേറെ സാങ്കേതിക വിദഗ്ധർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവർ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
എഐ രംഗത്തെ ആഗോള നേതാക്കളുടെ മുഖ്യ പ്രഭാഷണങ്ങൾ ഇതിന്‍റെ പ്രധാന ആകർഷണമാണ്. ഡിജിറ്റൽ ലോകത്തെ സുരക്ഷിതമാക്കുന്നതിനുള്ള ഏറ്റവും പുതിയ സൈബർ സുരക്ഷാ സാങ്കേതികവിദ്യകൾ, പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഇവിടെ അവതരിപ്പിക്കും. യുഎസ്എ, യുഎഇ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളുടെ സൈബർ സുരക്ഷാ പവലിയനുകളും ഉണ്ടാകും.
സാമ്പത്തിക സാങ്കേതികവിദ്യയിലെ പുതിയ ട്രെൻഡുകളായ വെബ്3, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ, ഓപൺ ബാങ്കിങ് തുടങ്ങിയവ ഇവിടെ അവതരിപ്പിക്കും. ആരോഗ്യമേഖലയിലെ ഡിജിറ്റൽ പരിവർത്തനം, എഐ-അധിഷ്ഠിത ചികിത്സാരീതികൾ, മരുന്നു ഗവേഷണം എന്നിവ ഡിജിഹെൽത്ത് ആൻഡ് ബയോടെക് വിഭാഗത്തിലെ മുഖ്യ വിഷയങ്ങളാണ്.
അടുത്ത വർഷം ജൈറ്റെക്സ് ഗ്ലോബൽ ദുബായ് എക്സ്പോ സിറ്റിയിൽ - യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപ പ്രധാന മന്ത്രിയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ നിർദേശങ്ങൾക്കനുസൃതമായി ജൈറ്റെക്സ് ഗ്ലോബലും എക്സ്പാൻഡ് നോർത്ത് സ്റ്റാറും അടുത്ത വർഷം മുതൽ എക്സ്പോ സിറ്റി ദുബായിലെ പുതിയ കേന്ദ്രത്തിലേക്ക് മാറും. 2026-ലെ പ്രദർശനം ഡിസംബർ 7 മുതൽ 11 വരെ ആയിരിക്കും നടക്കുക.