

വെല്ലിവിളികളെ അതിജീവിക്കും; കരുത്തോടെ തിരിച്ചുവരും: യുഎഇ പ്രധാനമന്ത്രി
ദുബായ്: നിലവിലെ വെല്ലുവിളികളെ അതിജീവിച്ച് യുഎഇ കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. രാജ്യത്തെ ദേശീയ സ്ഥാപനങ്ങളും പ്രതിരോധ സേനയും പൂർണ്ണ കാര്യക്ഷമതയോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്യാബിനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎഇ സായുധ സേനയുടെ പ്രതിരോധ മികവിനെയും പ്രൊഫഷണലിസത്തെയും അദ്ദേഹം പ്രശംസിച്ചു. സിവിലിയൻ, സൈനിക സ്ഥാപനങ്ങൾ ഒത്തൊരുമയോടെയാണ് പ്രവർത്തിക്കുന്നത്. സ്വദേശികളുടെയും പ്രവാസികളുടെയും ഉത്തരവാദിത്തബോധവും രാജ്യത്തോടുള്ള സ്നേഹവും ഈ ഘട്ടത്തിൽ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
"നമ്മൾ എല്ലാവരും ഒരു കുടുംബത്തെപ്പോലെയാണ്," എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്വകാര്യ മേഖല ഉത്തരവാദിത്തത്തോടെ സാഹചര്യങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും രാജ്യത്തിന്‍റെ വികസന മാതൃക വഴക്കമുള്ളതും തുറവിയുള്ളതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. 4,400 കോടി ദിർഹം മൂല്യമുള്ള യുഎഇയുടെ അടുത്ത അഞ്ച് വർഷത്തേക്കുള്ള ബഹിരാകാശ നയത്തിന് ക്യാബിനറ്റ് അംഗീകാരം നൽകി.
ഊർജ്ജം, നിക്ഷേപം, നയതന്ത്രം തുടങ്ങിയ മേഖലകളിൽ 120-ലധികം അന്താരാഷ്ട്ര കരാറുകൾക്കും ധാരണാപത്രങ്ങൾക്കും യോഗം അംഗീകാരം നൽകി. പരമ്പരാഗതവും ആധുനികവുമായ ചികിത്സാരീതികൾ സംയോജിപ്പിക്കുന്ന 'ഇന്‍റഗ്രേറ്റഡ് മെഡിസിൻ' പദ്ധതിക്കും തുടക്കമായി.യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ നേതൃത്വത്തിൽ രാജ്യം സുരക്ഷിതമാണെന്നും, ഈ അസാധാരണ സാഹചര്യങ്ങളെ മറികടന്ന് മുൻപത്തേക്കാൾ കരുത്തോടെ രാജ്യം മുന്നോട്ട് പോകുമെന്നും അദ്ദേഹം ഉറപ്പുനൽകി.