

അൽ മൻസൂർ കോട്ട പൊതുജനങ്ങൾക്കായി തുറക്കുമെന്ന് ഷാർജ ഭരണാധികാരി
ഷാർജ: ഖോർഫക്കാനിലെ ചരിത്ര പ്രസിദ്ധമായ അൽ മൻസൂർ കോട്ട ഉടൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അറിയിച്ചു.
ഒൻപതാം നൂറ്റാണ്ടിൽ ഖാസിമി ഭരണാധികാരി കൈദ് ബിൻ അദ്വാൻ അൽ ഖാസിമി നിർമിച്ച യഥാർഥ കോട്ടയ്ക്ക് മുകളിൽ, 1622-ലെ അധിനിവേശത്തിന് ശേഷം 1639-ൽ പോർച്ചുഗീസുകാർ പണിതുയർത്തിയ ത്രികോണാകൃതിയിലുള്ള കോട്ടയാണിത്. ഇത് തുറക്കുന്നതോടെ ഖോർഫക്കാന്‍റെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര അടയാളമായി അൽ മൻസൂർ കോട്ട മാറും.
കൽബ കടൽ കവാടത്തിലെ തടാക പദ്ധതി റദ്ദാക്കിയിട്ടില്ലെന്നും താൽക്കാലികമായി നിർത്തിവച്ചിരിക്കുക മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അൽ മദാം ആശുപത്രി മുതൽ ഫയ വരെയുള്ള കെട്ടിടങ്ങളും റോഡുകളും നവീകരിക്കുന്ന 'അൽ ഹസൂൺ' പദ്ധതി ഉൾപ്പെടെ എമിറേറ്റിലുടനീളം വൻ വികസന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.