
ദുബായ്: ദുബായിൽ റാസൽഖൈമയിലെ ഖദീറ മേഖലയിൽ ഒക്ടോബർ 23 ബുധനാഴ്ച ഉച്ചതിരിഞ്ഞ് ചുഴലിക്കാറ്റിന് സമാനമായ കാറ്റ് രൂപപ്പെട്ടിരുന്നു. ഇത് ചുഴലിക്കാറ്റെന്ന രീതിയിൽ സമൂഹമാധ‍്യമങ്ങളിൽ വ‍്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ചുഴലിക്കാറ്റല്ല എന്ന വിശദീകരണവുമായി എൻസിഎം രംഗത്തെത്തി. റാസൽഖൈമയിലെ ഖദീറ മേഖലയിൽ ഉണ്ടായ കാറ്റിന്‍റെ ചിത്രമാണ് സൈബറിടങ്ങളിൽ തരംഗമായത്. എന്നാൽ ഇത് ചുഴലികാറ്റല്ല എന്നും അപകടകരമല്ല എന്നും കാലാവസ്ഥ വിദഗ്ദ്ധർ വിശദീകരിച്ചു.
ഇത്തരം കാറ്റുകൾക്ക് തീവ്രത കുറവാണെന്നും നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ ശേഷി ഇല്ലാത്തവയാണെന്നും അധികൃതർ വ്യക്തമാക്കി. കുറഞ്ഞ സമയത്തേക്ക് മാത്രമാണ് കാറ്റ് വീശുന്നത് എന്നാൽ ചില സമയങ്ങളിൽ ശക്തമായ കാറ്റിന്‍റെ അകമ്പടിയോടെ മണലും പൊടിയും ഉയർന്ന് പൊങ്ങും. എന്നാൽ ചുഴലി കാറ്റ് വളരെ വിനാശകാരിയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.