
ഷാർജയിൽ പത്തിടങ്ങളിൽ ഇഫ്താർ പീരങ്കി മുഴങ്ങും: റമദാൻ മാസം മാർച്ച് ഒന്നിന് തുടങ്ങാൻ സാധ്യത
ഷാർജ: റമദാൻ മാസത്തിൽ ഷാർജയിൽ ഇഫ്താർ സമയം പൊതുജനങ്ങളെ അറിയിക്കുന്നതിന് പത്ത് കേന്ദ്രങ്ങളിൽ പീരങ്കി നാദം മുഴങ്ങും. അൽ മജാസ് വാട്ടർഫ്രണ്ട്, മുവൈലിഹ് സബർബ് കൗൺസിൽ, അൽ സിയോഹ് സബർബ് കൗൺസിൽ, അൽ റഹ്മാനിയ സബർബ് കൗൺസിൽ, അൽ ഹംരിയ സബർബ് കൗൺസിൽ, അൽ മദാം നഗരത്തിലെ തവില അൽ ദൈദ് ഫോർട്ട്, അൽ നയീം പള്ളി, കൽബ ക്ലോക്ക് ടവർ, അൽ ഹാഫിയ തടാകം, ഖോർഫക്കാൻ ആംഫി തിയേറ്ററും ദിബ്ബ അൽ ഹിസ്ൻ നഗരത്തിലെ കൊടിമരം എന്നിവിടങ്ങളിലാണ് പീരങ്കികൾ സ്‌ഥാപിക്കുക എന്ന് ഷാർജ പൊലീസ് അറിയിച്ചു.
ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, പത്താം നൂറ്റാണ്ടിൽ ഈജിപ്തിൽ ഇഫ്താറിന് സമയമായെന്ന് ആളുകളെ അറിയിക്കാനാണ് പീരങ്കികൾ വെടി മുഴക്കുന്ന പതിവ് ആരംഭിച്ചത്.
ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്‍റ് (ഐഎസിഎഡി) പ്രസിദ്ധീകരിച്ച ഹിജ്രി കലണ്ടർ പ്രകാരം, മാർച്ച് 1 ശനിയാഴ്ച റമദാൻ ആരംഭിക്കാൻ സാധ്യതയുണ്ട്. ഫെബ്രുവരി 28 വെള്ളിയാഴ്ച വൈകുന്നേരം എല്ലാ മുസ്ലീങ്ങളും ചന്ദ്രക്കല കാണാൻ എമിറേറ്റ്സ് ഫത്‌വ കൗൺസിൽ ആഹ്വാനം ചെയ്തു.