

വാഷിങ്ടൺ ഡിസി: ഏകദേശം 7,25,000 ഇന്ത്യക്കാർ യുഎസിൽ അനധികൃതമായി കഴിയുന്നതായി റിപ്പോർട്ട്. പേവ് റിസർച്ച് സെന്‍ററിന്‍റെ കണക്കുകൾ പ്രകാരം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മെക്സിക്കോയും എൽ സാൽവദോറുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
നിലവിൽ നാടുകടത്താനായി കണ്ടെത്തിയ 15 ലക്ഷം അധികൃത കുടിയേറ്റക്കാരിൽ 18,000 ഇന്ത്യക്കാരാണുള്ളതെന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റിന്‍റെ (ഐസിഇ) അറിയിച്ചിരുന്നു.
അനധികൃത കുടിയേറ്റക്കാരായ 205 ഇന്ത്യക്കാരുമായി ചൊവ്വാഴ്ച യുഎസിൽ നിന്നു പുറപ്പെട്ട ആദ്യ സൈനിക വിമാനം പഞ്ചാബിലെ അമൃത് സറിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ലാൻഡ് ചെയ്തു. സാന്‍റിയാഗോയിൽ നിന്ന് പുറപ്പെട്ട യുഎസ് വ്യോമസേനയുടെ സി-17 വിമാനമാണ് അമൃത് സർ വിമാനത്താവളത്തിൽ ഇറങ്ങിയത്. തുടർനടപടികൾ പൂർത്തിയാക്കി പൗരന്മാരെ ഇന്ത്യക്ക് കൈമാറാനാണ് യുഎസ് തീരുമാനം.
ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്‍റ് പദവയിൽ എത്തിയതിനു പിന്നാലെ അനധികൃത കുടിയേറ്റക്കാർക്കെതിരേ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ മടക്കി അയച്ചിട്ടുണ്ട്.
സൈനിക വിമാനത്തിൽ പൗരൻമാരെ അയയ്ക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാരോപിച്ച് കൊളംബിയ ലാൻഡിങ്ങിന് അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. കൈകാലുകൾ ബന്ധിച്ചാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചതെന്നും, ഇവർ യാത്ര ചെയ്ത വിമാനത്തിൽ എസിയോ കുടിവെള്ളോ ആവശ്യത്തിനു ടോയ്ലറ്റുകളോ ഇല്ലായിരുന്നു എന്ന് ബ്രസീലും പരാതിപ്പെട്ടിരുന്നു.
ടെക്സസിലെ എൽ പാസോ, കാലിഫോർണിയയിലെ സാൻ ഡീഗോ എന്നിവിടങ്ങളിലുള്ള അയ്യായിരത്തിലധികം കുടിയേറ്റക്കാരെക്കൂടി ഉടൻ വിമാനമാർഗം സ്വദേശത്തേക്ക് എത്തിക്കും.
യുഎസ് - മെക്സിക്കോ അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിക്കുക, പിടിയിലായ കുടിയേറ്റക്കാരെ നാടുകടത്താൻ സൈനിക വിമാനങ്ങൾ ഉപയോഗിക്കുക, ഇവരെ പാർപ്പിക്കാൻ സൈനിക താവളങ്ങൾ തുറക്കുക തുടങ്ങിയ നീക്കങ്ങളും സൈന്യത്തിന്‍റെ സഹായത്തോടെ ട്രംപ് സ്വീകരിക്കുന്നുണ്ട്.
ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റത്തെക്കുറിച്ചുള്ള ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരോട് ട്രംപും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പങ്കുവച്ചിരുന്നു.