ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസത്തിനു വിദേശ രാജ്യങ്ങളിലേക്കു പോകാനുദ്ദേശിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ ക്യാനഡയ്ക്കു ബദൽ തേടുന്നു.
വിവിധ യൂറോപ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമെല്ലാം ഇന്ത്യൻ വിദ്യാർഥികൾക്ക് സമൃദ്ധമായി അവസരങ്ങളുണ്ട്. ഈ സാഹചര്യത്തിൽ, ഇന്ത്യയും ക്യാനഡയുമായുള്ള അഭിപ്രായ സംഘർഷങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഭാവിയിൽ ക്യാനഡയ്ക്കു തന്നെയായിരിക്കും ദോഷം ചെയ്യുക എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടിയതിനു പിന്നാലെ, ക്യാനഡയിൽ ഇന്ത്യൻ വംശജർക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതു സംബന്ധിച്ച് ഇന്ത്യ പൗരൻമാർക്കും വിദ്യാർഥികൾക്കും ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിരുന്നു.
ക്യാനഡ എല്ലാ രാജ്യക്കാർക്കും സുരക്ഷിതമാണെന്നാണു ജസ്റ്റിൻ ട്രൂഡോ സർക്കാർ ഇതിനോടു പ്രതികരിച്ചത്. എന്നാൽ, ഖാലിസ്ഥാൻവാദികൾ ഹിന്ദുക്കൾക്കെതിരേ ഭീഷണി മുഴക്കുക കൂടി ചെയ്തതോടെ സ്ഥിതി കൂടുതൽ വഷളായി.
നിലവിൽ രണ്ടേകാൽ ലക്ഷത്തോളം ഇന്ത്യക്കാർ ക്യാനഡയിലെ വിവിധ സർവകലാശാലകളിലായി ഉപരിപഠനം നടത്തുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഏതാനും വർഷങ്ങളായി വർധിച്ചുകൊണ്ടിരിക്കുന്ന ഈ എണ്ണം ഭാവിയിൽ കുത്തനെ കുറയാനുള്ള സാധ്യതയാണ് സംജാതമായിരിക്കുന്നത്.