കൊച്ചി: വിദേശ മെഡിക്കൽ ബിരുദധാരികൾക്ക് ഇന്‍റേൺഷിപ്പ് സമയത്ത് സ്റ്റൈപ്പൻഡ് അനുവദിക്കണമെന്ന് ഓൾ കേരള യുക്രൈൻ മെഡിക്കൽ സ്റ്റുഡന്‍റ്സ് ആൻഡ് പേരന്‍റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇന്‍റേൺഷിപ്പിനുള്ള സ്ലോട്ടുകൾ അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും അക്കാഡമിക് ട്രാൻസ്ഫർ പൂർത്തിയാക്കുന്നതിനുള്ള കാലയളവ് നീട്ടിത്തരണമെന്നും വിസ പ്രോസസിങ് വേഗത്തിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
യുദ്ധത്തിനിടയിലോ മഹാമാരിയിലോ നഷ്ടപ്പെട്ട ഓൺലൈൻ ക്ലാസുകൾക്ക് പകരമായി മാതൃസർവകലാശാലകളിൽ നിന്ന് ഓഫ്‌ലൈനായി കോഴ്സ് പൂർത്തിയാക്കിയാൽ മാതൃ യൂണിവേഴ്സിറ്റിയിൽ നിന്ന് നഷ്ടപരിഹാര സർട്ടിഫിക്കറ്റ് ലഭിക്കുമായിരുന്നു. എന്നാൽ, അർഹരല്ലാത്ത വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ നേടിയിട്ടുണ്ടെന്ന കാരണത്താൽ മാതൃ യൂണിവേഴ്സിറ്റി നൽകുന്ന നഷ്ടപരിഹാര കത്ത് സ്വീകരിക്കില്ലെന്ന നിലപാടാണ് എൻഎംസി സ്വീകരിച്ചിരിക്കുന്നത്.
ഈ അറിയിപ്പ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയുണ്ടാക്കുന്നതാണെന്നും, പ്രശ്നപരിഹാരത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുൻകൈ എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.