

ഇറാന്‍റെ ആക്രമണം മനുഷ്യാവകാശ ലംഘനം: യുഎഇ നാഷനൽ ഹ്യൂമൻ റൈറ്റ്‌സ് ഇൻസ്റ്റിറ്റ്യൂഷൻ
ദുബായ്: ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ യുഎഇ യിലെ ജനങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് നാഷനൽ ഹ്യൂമൻ റൈറ്റ്‌സ് ഇൻസ്റ്റിറ്റ്യൂഷൻ വ്യക്തമാക്കി. നാഷനൽ ഹ്യൂമൻ റൈറ്റ്‌സ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ. സേലം അൽ നെയാദിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമണം ബാധിച്ച സ്ഥലങ്ങളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങൾ ഉറപ്പുനൽകുന്ന അവകാശങ്ങളുടെ നേരിട്ടുള്ള ലംഘനമാണ് ഈ ആക്രമണമെന്ന് സമിതി ചൂണ്ടിക്കാട്ടി.
ആക്രമണം ബാധിച്ച പ്രധാന സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, ജനവാസ മേഖലകൾ എന്നിവിടങ്ങളിലാണ് പ്രതിനിധി സംഘം സന്ദർശനം നടത്തിയത്. ജനങ്ങളുടെ സമാധാനപരമായ ജീവിതത്തിനും അന്തസ്സിനും ഭീഷണിയാകുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് സമിതി വ്യക്തമാക്കി.
രാജ്യത്തെ മനുഷ്യാവകാശ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനും ജനങ്ങളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള ഇൻസ്റ്റിറ്റ്യൂഷന്‍റെ ദൗത്യത്തിന്‍റെ ഭാഗമായാണ് ഈ സന്ദർശനം. വരും ദിവസങ്ങളിലും നിരീക്ഷണം തുടരുമെന്നും ജനങ്ങളുടെ സുരക്ഷയ്ക്കും അവകാശങ്ങൾക്കും മുൻഗണന നൽകുന്ന റിപ്പോർട്ടുകൾ സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.