

ദുബായിൽ നടത്തിയ മീറ്റ് ദ പ്രസിൽ ഇ.പി. ജയരാജൻ സംസാരിക്കുന്നു.
ദുബായ്: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മികച്ച വിജയം നേടുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. സർക്കാരിന്‍റെ ജനക്ഷേമ പ്രവർത്തനങ്ങളുടെ പ്രതിഫലനം തെരഞ്ഞെടുപ്പിൽ ഉണ്ടാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ദുബായിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സർക്കാരിനു തുടർഭരണമുണ്ടാകുമെന്നുറപ്പാണെന്നും ഇപി. അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന്, മുഖ്യമന്ത്രിയായി നിലവിൽ പിണറായി നിറഞ്ഞുനിൽക്കുകയല്ലേ എന്നായിരുന്നു മറുപടി.
''പിഎം ശ്രീയിൽ സർക്കാരിന്‍റെ നയം ഇനിയും മാധ്യമങ്ങൾക്കു ശരിയായി മനസിലായിട്ടില്ല. പണം തരില്ല എന്നു പറയുന്ന കേന്ദ്ര നയത്തയാണ് ആദ്യം എതിർക്കേണ്ടത്. സർക്കാർ ശ്രമിച്ചത് കേന്ദ്രത്തിൽ നിന്നു പണം വാങ്ങാനാണ്. പിഎം ശ്രീയിൽ ഒരു ചർച്ച വന്നു എന്നത് ശരിയാണ്. അത് ഒഴിവാക്കേണ്ടതായിരുന്നു''- ജയരാജൻ പറഞ്ഞു.
ശബരിമല സ്വർണപ്പാളി കേസിൽ എൽഡിഎഫിന് എതിരായി ഉപയോഗിക്കാൻ ഒരു പോറ്റിയെ ഇറക്കിയെങ്കിലും പൊലീസ് ജാഗ്രതയോടെ പ്രവർത്തിച്ചു. ദേവസ്വം ഭരണ നേതൃ മാറ്റത്തിന് സ്വർണമോഷണവുമായി ബന്ധമില്ലെന്നും ഇ.പി.
തന്‍റെ ആത്മകഥ 'കട്ടൻചായയും പരിപ്പുവടയും' എന്ന പേരിൽ പുറത്തുവിട്ടത് തന്നെ അപമാനിക്കാനാണ്. തന്‍റെ ആദ്യ പുസ്തകം എന്ന പേരിൽ പുറത്തുവന്ന ഭാഗങ്ങൾ ഗൂഢാലോചനയാണ്. വിഷയത്തിൽ പ്രസാധക സ്ഥാപനത്തിലെ ജീവനക്കാരൻ ശ്രീകുമാറിനെതിരേ സ്ഥാപനം നടപടിയെടുത്തതായി അറിഞ്ഞു. സംഭവത്തിൽ പ്രസാധകർ മാപ്പ് പറയുകയും ചെയ്ത സാഹചര്യത്തിൽ പിന്നീട് കേസുമായി മുന്നോട്ടുപോയില്ല.
താൻ ബിജെപിയിലേക്കു പോകുന്നുവെന്ന പ്രചാരണവും ഈ ഗൂഢാലോചനയുടെ ഭാഗമാണ്. പ്രകാശ് ജാവഡേക്കർ കാണാൻ വന്നുവെന്നത് സത്യമാണ്. എന്നാൽ, തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് ബിജെപിയിലേക്ക് പോകുന്നവെന്ന പ്രചാരണം ഇടതുവിരുദ്ധ ശക്തികൾ നടത്തിയത്. തന്‍റെ പുസ്തകത്തിന്‍റെ രണ്ടാം പതിപ്പ് പുറത്തിറങ്ങുമെന്നും ഇപി പറഞ്ഞു.