

ജുമൈറ ബീച്ച് അടുത്ത മാസം തുറക്കും
ദുബായ്: ലോകത്തെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി ജുമൈറ ബീച്ചിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. ജുമൈറ ബീച്ച് 1 വികസന പദ്ധതിയുടെ 95 ശതമാനം ജോലികളും ഇതിനകം പൂർത്തിയായി. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസം പദ്ധതി പ്രദേശം സന്ദർശിച്ച് പുരോഗതി വിലയിരുത്തി. അടുത്ത മാസം (ഫെബ്രുവരി) ആദ്യം ബീച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
ദുബായ് നഗരസഭയുടെ മേൽനോട്ടത്തിൽ 1,400 മീറ്റർ നീളത്തിലാണ് ബീച്ച് നവീകരിച്ചിരിക്കുന്നത്. നടപ്പാതകൾ, സൈക്ലിങ് ട്രാക്കുകൾ, ജോഗിങ് ട്രാക്കുകൾ എന്നിവ ഇതിന്‍റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.
സ്മാർട്ട് ലോക്കറുകൾ, വൈഫൈ സൗകര്യം, നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ അത്യാധുനിക സാങ്കേതിക വിദ്യയും ബീച്ചിൽ സജ്ജമാണ്. കടൽനിരപ്പ് ഉയരുന്നത് തടയാനായി 2.5 ലക്ഷം ക്യുബിക് മീറ്റർ ശുദ്ധമായ മണൽ ഉപയോഗിച്ച് ബീച്ചിന്‍റെ നിരപ്പ് ഉയർത്തുന്നതുൾപ്പെടെയുള്ള വിപുലമായ നിർമാണ പ്രവർത്തനങ്ങളാണ് നടന്നത്. വികസനത്തിന്‍റെ ഭാഗമായി ബീച്ച് പ്രദേശം 50 ശതമാനം കൂടി വർധിച്ചിട്ടുണ്ട്. സന്ദർശകർക്കായി റസ്റ്ററന്റുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ ഉൾപ്പെടെ 15 പുതിയ നിക്ഷേപ അവസരങ്ങളും ഇവിടെയുണ്ടാകും.