
തിരുവനന്തപുരം: ലോക കേരളസഭയുടെ നിർദേശപ്രകാരം പ്രവാസികളുടെ വിപുലമായ വിവരശേഖരണം ലക്ഷ്യമിട്ടു കേരളമൈഗ്രേഷൻ സർവേ റിപ്പോർട്ട് പുറത്തിറക്കി. മലയാളി പ്രവാസികൾ 2023ൽ നാട്ടിലേക്ക് അയച്ചത് 216893 കോടി രൂപയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആഭിമുഖ്യത്തിൽ ഡോ. ഇരുദയ രാജന്‍റെ നേതൃത്വത്തിൽ നടത്തിയ മൈഗ്രേഷൻ സർവേ റിപ്പോർട്ട് ലോക കേരള സഭയുടെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.
കൊവിഡ് മഹാമാരിക്കാലത്തുണ്ടായ ഇടിവിനു ശേഷം 2023ൽ കേരളത്തിലേക്കെത്തുന്ന ആകെ പ്രവാസി പണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായതായി റിപ്പോർട്ട് പറയുന്നു. 2018ലെ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ടിൽ 85,092 കോടി രൂപയായിരുന്നു നാട്ടിലേക്കെത്തുന്ന ആകെ എൻആർഐ പണമായി കണ്ടെത്തിയിരുന്നതെങ്കിൽ അഞ്ചു വർഷത്തിനിപ്പുറം അതിൽ 154.9 ശതമാനം വർധനവു കാണിക്കുന്നു.
പ്രവാസികൾ അവരുടെ കേരളത്തിലെ വീടുകളിലേക്ക് അയക്കുന്ന പണത്തിലും ഗണ്യമായ വർധന 2023ൽ കാണിക്കുന്നുണ്ട്. 37,058 കോടി രൂപ അയച്ചതായാണു സർവേ സൂചിപ്പിക്കുന്നത്. രാജ്യത്തിന്‍റെ എൻആർഐ നിക്ഷേപങ്ങളിൽ 21 ശതമാനം വിഹിതം കേരളത്തിന്‍റേതാണ്. 2019 മുതൽ ഈ കണക്കിൽ സ്ഥിരത കാണിക്കുന്നുണ്ട്.