
ഭക്ഷ്യ സംസ്കരണ മേഖലയിൽ കസാക്കിസ്താനുമായി സഹകരണത്തിന് ലുലു ഗ്രൂപ്പ്
അബുദാബി: മധ്യേഷൻ രാജ്യമായ കസാഖിസ്ഥാനിൽ നിന്നുള്ള കാർഷികോത്പന്നങ്ങളുടെ കയറ്റുമതി ഊർജ്ജിതമാക്കാൻ ലുലു ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് കസാഖിസ്ഥാൻ പ്രധാനമന്ത്രി ഓൾജാസ് ബെക്റ്റെനോവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ചർച്ച നടത്തി. അസ്താനയിലെ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. കസാഖിസ്ഥാനിലെ കാർഷികോത്പന്നങ്ങൾക്ക് വിപുലമായ വിപണി ലഭ്യമാക്കുമെന്ന് കൂടിക്കാഴ്ചക്കിടെ യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു. ഇതിന്‍റെ ഭാഗമായി പൊതുസ്വകാര്യ പങ്കാളിത്വത്തോടെയുള്ള അഗ്രോ ടെക്ക്നോപാർക്ക് - ലോജിസ്റ്റിക്സ് ഹബ്ബിൽ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രവുമടക്കം ലുലു യാഥാർഥ്യമാക്കും.
കൂടുതൽ പ്രാദേശിക ഉത്പന്നങ്ങൾ സംഭരിക്കുന്നതിനും മിഡിൽ ഈസ്റ്റിൽ ഉൾപ്പടെ വിപണി ലഭ്യമാക്കുന്നതിനും പദ്ധതി വഴിവയ്ക്കും. നിലവിൽ കസാക്കിസ്ഥാൻ നിന്ന് മാംസോത്പന്നങ്ങളും കാർഷിക വിഭവങ്ങളും അടക്കം ഗൾഫ് രാജ്യങ്ങളിലുള്ള ലുലു സ്റ്റോറുകളിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ സഹകരണം വിപുലമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പദ്ധതികൾ.
കസാഖിസ്ഥാൻ പ്രസിഡന്‍റ് കാസിം-ജോമാർട്ട് ടോകയേവിന്‍റെ നിർദേശപ്രകാരം എല്ലാ പിന്തുണയും ലുലുവിന്‍റെ പദ്ധതികൾക്ക് നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 70ലധികം രാജ്യങ്ങളിലേക്ക് കസാക്കിസ്ഥാൻ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഇത് ഇരട്ടിയാക്കാനുള്ള സർക്കാർ ലക്ഷ്യങ്ങൾക്ക് കരുത്തേകുന്നതാണ് ലുലു ഗ്രൂപ്പുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച.
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ മെയിൽ കസാഖിസ്ഥാനിൽ ഔദ്യോഗിക സന്ദർശനം നടത്തിയപ്പോൾ ഇതുമായി ബന്ധപ്പെട്ട് പ്രാരംഭ ചർച്ചകൾ യൂസഫലി കസാഖിസ്ഥാൻ അധികൃതരുമായി നടത്തിയിരുന്നു.
കസാഖിസ്ഥാൻ വ്യാപാര മന്ത്രി അർമ്മാൻ ഷക്കലെവ്, കസാഖിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി വൈ.കെ സൈലാസ് തങ്കൽ എന്നിവരുമായും യൂസഫലി കൂടിക്കാഴ്ച നടത്തി. ലുലു ഗ്രൂപ്പിന്‍റെ ഉപസ്ഥാപനങ്ങളായ അൽ തയ്യിബ് ഫുഡ് ഇൻഡസ്ട്രീസ് ഡയറക്റ്റർ റിയാദ് ജബ്ബാർ, ഫെയർ എക്സ്പോര്ട്സ് ഇന്ത്യ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ നജിമുദീൻ ഇബ്രാഹീം എന്നിവരും പരിപാടിയിൽ പങ്കെടുത്തു.