
ജിസിസിയിൽ ജൈവപച്ചക്കറികളുമായി ലുലു: 2,500 ടൺ പഴം പച്ചക്കറി ഉത്പന്നങ്ങൾ എത്തിക്കും
അബുദാബി: ജിസിസി രാജ്യങ്ങളിൽ ഓണാഘോഷം ആരോഗ്യകരമാക്കാൻ ജൈവപച്ചക്കറികളുമായി ലുലു. ഓണസദ്യ കേമമാക്കാൻ ഇത്തവണ 2500 ടൺ പഴം പച്ചക്കറി ഉത്പന്നങ്ങളാണ് ജിസിസിയിൽ ലുലു ലഭ്യമാക്കുകയെന്ന് ലുലു ഗ്ലോബൽ ഓപ്പറേഷൻ ഡയറക്റ്റർ എം.എ. സലിം വ്യക്തമാക്കി.
ഇന്ത്യയിൽ നിന്ന് അടക്കമുള്ള ഏറ്റവും മികച്ച പഴം പച്ചക്കറി ഉത്പന്നങ്ങളാണ് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഉപഭോക്താക്കൾക്ക് ഉറപ്പാക്കുന്നത്.
ജൈവകാർഷിക രീതിക്ക് പ്രോത്സാഹനം നൽകുന്നതിന്‍റെ ഭാഗമായി കൂടിയാണ് ഇത്. കേരളത്തിന്‍റെ തനത് ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവും ലഭ്യമാക്കിയിട്ടുണ്ടെന്ന് എം.എ. സലിം വിശദീകരിച്ചു. പ്രവാസ ലോകത്ത് മെഗാ ഓണാഘോഷങ്ങളുടെ രജിസ്ട്രേഷനും സദ്യ പ്രീബുക്കിങ്ങും ഉൾപ്പടെ ആരംഭിച്ചു കഴിഞ്ഞു. പച്ചക്കറി പഴം ഉത്പന്നങ്ങൾക്കാണ് വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളത്.
ലുലു പായസമേളയിലും 'ഹെൽത്തി ചോയ്സു'കളാണ് പ്രധാന ആകർഷണം. 30 തരം പായസങ്ങളിൽ 10ലധികം പായസങ്ങളും ഹെൽത്തി ചോയിസിലുള്ളതാണ്. മില്ലറ്റ് പായസം, ഓട്ട്സ് പായസം, അവൽ പായസം, റാഗി ചെറുപയർ പായസം, ഇളനീർ പായസം, നവരത്ന പായസം, ചക്ക പായസം തുടങ്ങിയ ആരോഗ്യകരമായ പായസരുചികളാണ് ഒരുക്കിയിട്ടുള്ളത്. 25 തരം വിഭവങ്ങളുള്ള ലുലു ഓണസദ്യ പ്രീബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ഓൺലൈനിലൂടെയും ലുലു സ്റ്റോറുകളിൽ നേരിട്ടെത്തിയും ബുക്ക് ചെയ്യാനാകും.