
ലൈസൻസില്ലാതെ തലമുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി: യുവാവ് അറസ്റ്റിൽ
ദുബായ്: ലൈസൻസില്ലാതെ താമസസ്ഥലത്ത് തലമുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ (ഹെയർ ട്രാൻസ്പ്ലാന്‍റ്) നടത്തിയ യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ ആരോഗ്യ നിയമങ്ങൾ ലംഘിക്കുകയും ആളുകളുടെ ജീവന് ഗുരുതരമായ ഭീഷണി ഉയർത്തുകയും ചെയ്ത അനധികൃത പ്രവർത്തനങ്ങളാണ് പൊലീസ് കണ്ടെത്തിയത്. പ്രതിയുടെ അപാർട്ട്‌മെന്‍റ് പൂട്ടുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.
താമസിക്കുന്ന ഫ്ലാറ്റിനെ രഹസ്യ ക്ലിനിക്കായി മാറ്റിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഇയാൾ ഈ 'മേക്ക്‌ഷിഫ്റ്റ് ക്ലിനിക്ക്' പ്രവർത്തിപ്പിച്ചത്. തന്‍റെ അനധികൃത സേവനങ്ങൾ ഓൺലൈൻ വഴി പ്രചരിപ്പിച്ചാണ് ഇയാൾ ആളുകളെ ആകർഷിച്ചിരുന്നത്. ശസ്ത്രക്രിയകളുടെ വിഡിയോകൾ ഉൾപ്പെടെ ഇയാൾ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചിരുന്നു.
പൊലീസ് നടത്തിയ പരിശോധനയിൽ മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങളും മറ്റ് രാസവസ്തുക്കളും അപാർട്ട്‌മെന്‍റിൽ നിന്ന് കണ്ടെടുത്തു. അനസ്തീസിയയും അണുനാശിനികളും പോലുള്ള ദ്രാവകങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
ദുബായ് പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ വകുപ്പ് ദുബായ് ഹെൽത്ത് അതോറിറ്റിയുമായി (ഡിഎച്ച്എ) സഹകരിച്ചാണ് വിശദമായ അന്വേഷണത്തിലൂടെ പ്രതിയെ കുടുക്കിയത്.
ലൈസൻസുള്ള ക്ലിനിക്കുകളിലും ആരോഗ്യ സ്ഥാപനങ്ങളിലും നിന്ന് മാത്രം സേവനങ്ങൾ തേടുക. ആരോഗ്യ, സൗന്ദര്യ സേവനങ്ങൾ നൽകുന്നവരുടെ യോഗ്യതയും പരിചയസമ്പന്നതയും ഉറപ്പുവരുത്തണം. ജീവന് തന്നെ അപകടമുണ്ടാക്കുന്ന തെറ്റിധരിപ്പിക്കുന്ന ഓഫറുകളിൽ വീഴരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.