
മയക്കുമരുന്നിന്‍റെ ലഹരിയിൽ വാഹനമോടിച്ചു; യുവാവിന് രണ്ട് വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ
ദുബായ്: ദുബായിൽ മയക്കുമരുന്നിന്‍റെ ലഹരിയിൽ വാഹനമോടിച്ചതിനും 70 ഗ്രാം കഞ്ചാവ് കൈവശം വച്ചതിനും ദുബായ് കോടതി യുവാവിന് രണ്ട് വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ചു. യുഎഇ സെൻട്രൽ ബാങ്കിന്‍റെ അനുമതിയില്ലാതെ സ്വന്തം നിലയിലോ മറ്റുള്ളവരിലൂടെയോ ഫണ്ട് കൈമാറ്റം ചെയ്യുന്നതിനും നിക്ഷേപം നടത്തുന്നതിനും കോടതി വിലക്കേർപ്പെടുത്തി.
ശിക്ഷാ കാലാവധി പൂർത്തിയാകുന്നതുവരെ ഇയാളുടെ ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ദുബായിലെ മോട്ടോർ സിറ്റിയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്ന് ഗുളികകളും ചെടികളും കണ്ടെത്തി. ഫോറൻസിക് പരിശോധനയിൽ ഇത് കഞ്ചാവ് ആണെന്ന് സ്ഥിരീകരിച്ചു.
ചോദ്യം ചെയ്യലിൽ, പ്രതി നിയന്ത്രിത വസ്തുക്കൾ ഉപയോഗിച്ചതായും അവയുടെ സ്വാധീനത്തിൽ വാഹനമോടിച്ചതായും സമ്മതിച്ചു. വ്യക്തിഗത ഉപയോഗത്തിനായി കഞ്ചാവ് കൈവശം വച്ചതായും അയാൾ സമ്മതിച്ചു. ഇതേത്തുടർന്നാണ് കോടതി അയാളെ കുറ്റക്കാരനാണെന്ന് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തത്.