

ദുബായ്: ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി പൗരൻമാരുടെ കടങ്ങൾ എഴുതിത്തള്ളാൻ 40 കോടി ദിർഹം അനുവദിച്ച് പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. നാഷനൽസ് ഡിഫോൾട്ടഡ് ഡെബ്റ്റ് സെറ്റിൽമെന്‍റ് ഫണ്ട് (എൻ.ഡി.ഡി.എസ്.എഫ്) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന 1277 പൗരൻമാരുടെ കടങ്ങളാണ് എഴുതിത്തള്ളുക. 19 ബാങ്കിങ് സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രസിഡന്‍റിന്‍റെ നിർദേശ പ്രകാരം യുഎഇ വൈസ് പ്രസിഡന്‍റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്റെ മേൽനോട്ടത്തിലായിരിക്കും നടപടികൾ പൂർത്തീകരിക്കുക.
അബൂദബി കൊമേഴ്‌സ്യൽ ബാങ്ക് (എ.ഡി.സി.ബി) ഗ്രൂപ്പ്, അൽ ഹിലാൽ ബാങ്ക്, എമിറേറ്റ്‌സ് എൻ.ബി.ഡി, മഷ്‌റഖ് ബാങ്ക്, ഫസ്റ്റ് അബൂദബി ബാങ്ക് (എഫ്.എ.ബി), അബൂദബി ഇസ്ലാമിക് ബാങ്ക് (എ.ഡി.ഐ.ബി), ഷാർജ ഇസ്ലാമിക് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ദുബായ്, ഇത്തിസലാത്ത്, അറബ് ബാങ്ക് ഫോർ ഇൻവസ്റ്റേഴ്സ് ആൻഡ് ഫോറിൻ ട്രേഡ്, എമിറേറ്റ്‌സ് ഇസ്ലാമിക ബാങ്ക്, യുനൈറ്റഡ് അറബ് ബാങ്ക്, എച്ച്.എസ്.ബി.സി, റാക് ബാങ്ക്, അംലാക് ഫിനാൻസ്, നാഷനൽ ബാങ്ക് ഓഫ് ഉമ്മുൽ ഖുവൈൻ, സിറ്റി ബാങ്ക്, സ്റ്റാന്റേർഡ് ചാർട്ടഡ് എന്നീ 19 ധനകാര്യ സ്ഥാപനങ്ങളാണ് ഈ ഉദ്യമത്തിൽ പങ്കാളികളാകുന്നത്.
പ്രസിഡന്‍റിന് കീഴിൽ പൗരൻമാരുടെ ക്ഷേമത്തിനായുള്ള ഭരണാധികാരികളുടെ പ്രതിബദ്ധതയാണ് പദ്ധതി അടിവരയിടുന്നതെന്ന് സഹമന്ത്രിയും എൻ.ഡി.ഡി.എസ്.എഫിന്‍റെ സുപ്രിം കമ്മിറ്റി ചെയർമാനുമായ ജാബിർ മുഹമ്മദ്ഘാനിം അൽ സുവൈദി പറഞ്ഞു. കുറഞ്ഞ വരുമാനമുള്ളവർ, ജോലിയിൽ നിന്ന് വിരമിച്ചവർ, മുതിർന്ന പൗരൻമാർ എന്നിവർ ഉൾപ്പെടെ വ്യത്യസ്ത ഗുണഭോക്താക്കൾക്ക് സഹായം നൽകുന്നതിൽ ശൈഖ് മൻസൂറിന്‍റെ ആത്മാർഥമായ പ്രവർത്തനങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.