
റാസൽഖൈമ വിമാനത്താവളത്തിൽ പുതിയ ടെർമിനൽ വരുന്നു: ലക്ഷ്യം ടൂറിസ വികസനം
റാസൽഖൈമ: റാക് അന്തർദേശിയ വിമാനത്താവളത്തിൽ 30,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ ടെർമിനലിന്‍റെ നിർമാണം തുടങ്ങി. നിലവിലുള്ള 4,933 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഡിപാർച്ചർ ടെർമിനലും 3,134 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അറൈവൽ ടെർമിനലുകളും കൂട്ടിച്ചേർത്തു. സിവിൽ ഏവിയേഷൻ വകുപ്പിന്‍റെയും എയർപോർട്ട് ബോർഡിന്‍റെയും ചെയർമാനായ ഷെയ്ഖ് സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വത്തിലാണ് വിപുലീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
യുഎഇയിലെ പ്രധാന വ്യോമയാന, ടൂറിസം കേന്ദ്രമായി റാസ് അൽ ഖൈമയെ മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.നൂതന ബാഗേജ് കൈകാര്യം ചെയ്യൽ സംവിധാനങ്ങൾ, ഇലക്ട്രോണിക് ഗേറ്റുകൾ, നവീകരിച്ച കസ്റ്റംസ്, പൊലീസ് സേവനങ്ങൾ, കാര്യക്ഷമമായ പാസ്‌പോർട്ട് നിയന്ത്രണം എന്നിവ പുതിയ ടെർമിനലിൽ ഏർപ്പെടുത്തിയിട്ടുണ്ട്. .
അൽ മർജൻ ദ്വീപ് പോലുള്ള സ്ഥലങ്ങളിൽ പുതിയ റിസോർട്ടുകളും ഹോട്ടലുകളും ഉയർന്നുവരുമ്പോൾ ഉണ്ടാകുന്ന വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി വിമാനത്താവളത്തിന്‍റെ ശേഷി വർധിപ്പിക്കുക എന്നതാണ് വിപുലീകരണത്തിന്‍റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 2028 ഓടെ ടെർമിനലിന്‍റെ നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
പുതിയ ടെർമിനലിൽ ഊർജ്ജക്ഷമതയുള്ള എൽഇഡി ലൈറ്റിംഗ്, ജിയോതെർമൽ ഹീറ്റ് പമ്പുകൾ, ജല പുനരുപയോഗ സംവിധാനങ്ങൾ തുടങ്ങിയ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
കെയ്‌റോ, ജിദ്ദ, പാക്കിസ്ഥാൻ, ഇന്ത്യ, മോസ്കോ, പ്രാഗ് എന്നിവിടങ്ങളിലേക്ക് ചാർട്ടർ കണക്ഷനുകളുള്ള എയർ അറേബ്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുൾപ്പെടെ നിരവധി വിമാനക്കമ്പനികളുടെ ആസ്ഥാനമാണ് റാക് വിമാനത്താവളം.
2025 ലെ ആദ്യ നാല് മാസങ്ങളിൽ റാസൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളം 332,280 യാത്രക്കാരെ കൈകാര്യം ചെയ്തു. 2024 ൽ, വിമാനത്താവളത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 28 ശതമാനം വർദ്ധനവ് ഉണ്ടായി.വരും വർഷങ്ങളിൽ 3 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകാനാണ് വിമാനത്താവളം ലക്ഷ്യമിടുന്നത് എന്ന് ഷെയ്ഖ് സലേം പറഞ്ഞു.