
ഷാർജ: നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുമായി പോയ ബസ് ഖോർഫക്കാനിൽ അപകടത്തിൽപ്പെട്ട് ഒമ്പത് പേർ മരിച്ചു. 73 പേർക്ക് പരിക്ക്. ഖോർഫക്കാൻ ടണൽ കഴിഞ്ഞ ഉടനെയുള്ള റൗണ്ട് എബൗണ്ടിൽ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടം.
ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ബസ് റോഡിൽ തെന്നിമാറിയ ശേഷം മറിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വാഹനത്തിന്‍റെ വലത് ഭാഗത്തുണ്ടായിരുന്നവരാണ് മരിച്ചത്. അജ്മാനിലെ ഒരു സ്വകാര്യ നിർമാണ കമ്പനിയുടെ തൊഴിലാളികളാണ് മരിച്ചത്.
ഒമ്പത് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. അപകടം ബസിന്‍റെ ബ്രേക്ക് തകർന്നതു മൂലമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബസിൽ ആകെ 83 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. മരിച്ചവരെക്കുറിച്ചുള്ള വിശദാംശങ്ങൾ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ബസ് അപകടത്തിൽ പെട്ടതായി വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ് വിഭാഗങ്ങൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതായി കിഴക്കൻ മേഖലാ പൊലീസ് വിഭാഗം ഡയറക്ടർ ബ്രി. ഡോ അലി അൽ കായ് അൽ ഹമൂദി പറഞ്ഞു.
ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് ഷാർജ പൊലീസ് ഡ്രൈവർമാർക്ക് നിർദേശം നൽകി. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യസമയത്ത് നടത്തണമെന്നും തുരങ്കങ്ങൾ, വളവുകൾ, കവലകൾ എന്നിവിടങ്ങളിലെ വേഗപരിധികൾ പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.