

തൂത്തുക്കുടി സ്വദേശി ബഹ്‌റൈനിൽ കുടുങ്ങിയത് 20 വർഷം: പ്രവാസി ലീഗൽ സെല്ലിന്‍റെ പ്രയത്നത്തിൽ നാടണഞ്ഞു
മനാമ: മതിയായ താമസ രേഖകളില്ലാതെ ഇരുപത് വർഷത്തിലേറെയായി ബഹ്‌റൈനിൽ കുടുങ്ങിയ തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി ഇയ്യപ്പൻ മുരുകയ്യൻ പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങൾക്കൊടുവിൽ ജന്മനാട്ടിലേക്ക് മടങ്ങി. ഇന്ത്യൻ എംബസിയുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് പ്രവാസി ലീഗൽ സെൽ – ബഹ്റൈൻ ചാപ്റ്റർ നടത്തിയ പരിശ്രമങ്ങൾ വിജയിച്ചത്.
പ്രമേഹത്തെ തുടർന്ന് രണ്ട് കാൽവിരലുകൾ നഷ്ടപ്പെട്ടതിനാൽ നീണ്ട ചികിത്സയ്ക്ക് വിധേയനായിരുന്നു. അദ്ദേഹം. രേഖകൾ നഷ്ടപ്പെടുകയും , കോടതിയിൽ വ്യവഹാര നടപടികൾ നീളുകയും ചെയ്തത് മൂലം ഇരുപത് വർഷത്തോളം അനിശ്ചിതത്വത്തിലാണ് അദ്ദേഹം ജീവിച്ചത്.
ഇയ്യപ്പൻ മുരുകയ്യന്‍റെ മടക്ക യാത്ര സാധ്യമാക്കുന്നതിന് സഹായിച്ച ബഹ്‌റൈൻ സർക്കാർ, ജുഡീഷ്യൽ അതോറിറ്റികൾ, ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്‍റ്, എന്നിവയിലെ ഉദ്യോഗസ്ഥർക്കും സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ്, അൽ ഹിലാൽ ആശുപത്രി എന്നിവയിലെ ജീവനക്കാർക്കും നന്ദി പറയുന്നുവെന്ന് പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ അറിയിച്ചു.
ഇന്ത്യൻ എംബസി എമർജൻസി സർട്ടിഫിക്കറ്റ് നൽകുകയും നിയമ നടപടികൾക്കു ശേഷം കോടതി ഉത്തരവിനെത്തുടർന്ന് യാത്രാ വിലക്ക് ഔദ്യോഗികമായി പിൻവലിക്കുകയും ചെയ്തു.
പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി ഡോ. റിതിൻ രാജ്, പ്രവർത്തക സമിതി അംഗങ്ങളും ഹോപ്പ് അംഗങ്ങളുമായ സാബു ചിറമ്മൽ, ഫൈസൽ പട്ടാണ്ടി, അസ്കർ, ഷാജി എന്നിവരും പളനി, അഡ്വ.താരിഖ് അലോവൻ എന്നിവരുമാണ് ഇതിന് നേതൃത്വം നൽകിയത്. ഇസിസി പോലുള്ള സ്ഥാപനങ്ങളും ഈ ജീവകാരുണ്യ പ്രവർത്തനവുമായി സഹകരിച്ചു. കഴിഞ്ഞ ദിവസം ചെന്നൈ എയർപോർട്ടിൽ ഇറങ്ങിയ ഇയ്യപ്പനെ സ്വീകരിക്കാൻ മാതാപിതാക്കളും ഭാര്യ മലർമതി, മകൾ സൗമ്യയും എത്തിയിരുന്നു.