

ഹസ്ത മഹാനന്ദ
ദുബായ്: കഴിഞ്ഞ ഏഴ് വർഷമായി യുഎഇയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഒഡീശ സ്വദേശിനിയും വീട്ടമ്മയുമായ ഹസ്ത മഹാനന്ദയെ ദുബായ് കോൺസുലേറ്റിന്‍റെ ഇടപെടൽ മൂലം സുരക്ഷിതമായി നാട്ടിലെത്തിച്ചു. ഫെയ്സ്ബുക്ക് വിഡിയോ വഴിയുള്ള സഹായ അഭ്യർഥന ശ്രദ്ധയിൽ പെട്ടതോടെയാണ് കോൺസുലേറ്റ് ഇക്കാര്യത്തിൽ ഇടപെട്ടത്. ഒഡീശ ഹൈക്കോടതിയുടെ നിലപാടും യുവതിക്ക് സഹായകരമായി.
2019-ലാണ് ഹസ്ത ഒരു ഇന്ത്യൻ കുടുംബത്തിന്‍റെ ഗാർഹിക ജോലിക്കായി യുഎഇയിൽ എത്തിയത്. സ്പോൺസർ ഇവരുടെ പാസ്‌പോർട്ട് നിയമവിരുദ്ധമായി കൈവശം വയ്ക്കുകയും നാട്ടിൽ പോകാൻ അനുവദിക്കാതിരിക്കുകയും ചെയ്തു. ഇതോടെ നാട്ടിലെ കുടുംബവുമായുള്ള ആശയവിനിമയം പൂർണമായി നിലച്ചു.
കുടുംബം ഒഡീശ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി ഇന്ത്യൻ മിഷന്‍റെ സഹായം തേടി. ഇതോടൊപ്പം തന്നെ നാട്ടിലേക്ക് മടങ്ങാൻ സഹായം അഭ്യർഥിച്ച് ഹസ്ത ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോ ഒഡിശ സാമൂഹ്യ പ്രവർത്തകർ കോൺസുലേറ്റിന്‍റെ ശ്രദ്ധയിൽപ്പെടുത്തി.
കോൺസുലേറ്റ് അധികൃതർ വിസ റെക്കോർഡുകൾ പരിശോധിച്ച് സ്പോൺസറെ കണ്ടെത്തുകയും യുവതിയെ കോൺസുലേറ്റിൽ ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. യുവതിയുടെ ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും നൽകാൻ സ്പോൺസർക്ക് നിർദേശം നൽകുകയും ചെയ്തു. ഇത് പ്രകാരം ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും യുവതിക്ക് ലഭിച്ചു.
കോൺസുലേറ്റ് അധികൃതർ ഇടപെട്ട് 'ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ' നിന്നും താമസസൗകര്യത്തിനും വിമാന ടിക്കറ്റിനുമുള്ള തുകയും ഒപ്പം വിസ കാലാവധി കഴിഞ്ഞതിനുള്ള പിഴയും ഒടുക്കി യാത്രാരേഖകൾ ശരിയാക്കി നൽകി. ഇതോടെ ഹസ്ത ഒഡീഷയിലുള്ള മക്കളുടെ അടുക്കലേക്ക് സുരക്ഷിതമായി മടങ്ങി.