

തിരുവനന്തപുരം: പ്രവാസിക്ഷേമം ഉറപ്പാക്കാൻ കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരിച്ചെത്തിയവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ചികിത്സാ ധനസഹായ പദ്ധതി 'സാന്ത്വന', പ്രവാസി പുനരധിവാസ പദ്ധതിയായ 'എൻഡിപിആർഇഎം' പ്രവാസികളുടെ ഏകോപന പുനഃസംയോജന പദ്ധതിയായ പ്രവാസി ഭദ്രത, തൊഴില്‍ പോര്‍ട്ടല്‍, നോര്‍ക്കാ വാണിജ്യ കേന്ദ്രം എന്നിങ്ങനെ വിവിധ പദ്ധതികളുണ്ട്.
18 വയസിനും 60 വയസിനും ഇടയ്ക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് അംശദായം അടയ്ക്കുന്നവര്‍ക്കാണ് ബോര്‍ഡില്‍ നിന്നും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളത്. പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരത്തിനായി എല്ലാ ജില്ലകളിലും ജില്ലാ കലക്റ്റര്‍ ചെയര്‍മാനായി ജില്ലാ പ്രവാസി പരാതി പരിഹാര സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.
കൂടാതെ പ്രവാസി മലയാളികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനും പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മിഷനും പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രവാസി മലയാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നോര്‍ക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കുന്ന വിഷയം സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.