
ഡോ.ഷംഷീർ വയലിൽ, ഡോ. ആസാദ് മൂപ്പൻ, പുന്നക്കൻ മുഹമ്മദലി
ഡോ.ഷംഷീർ വയലിൽ
ദുബായ്: മുൻമുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍റെ നിര്യാണത്തിലൂടെ ജനപ്രിയനായ നേതാവിനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് വിപിഎസ് ഹെൽത്ത് മാനേജിങ് ഡയറക്റ്ററും ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപക ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ അനുസ്മരിച്ചു.
സാധാരണ ജനങ്ങളുടെ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച രാഷ്ട്രീയപ്രവർത്തകനായിരുന്നു വി.എസ് ജനകീയ വിഷയങ്ങളിൽ പരിഹാരം കാണാൻ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗിക്കണമെന്ന വി.എസിന്‍റെ നിലപാട് വരും തലമുറ നേതാക്കൾക്ക് മാതൃകയാണ്. അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് ഡോ. ഷംഷീർ പറഞ്ഞു.
ഡോ. ആസാദ് മൂപ്പൻ
വി.എസ്. അച്ചുതാനന്ദന്‍റെ വിയോഗം കേരളത്തിന്‍റെ രാഷ്ട്രീയ പൊതുരംഗത്തിലെ ഒരു യുഗാന്ത്യമാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അനുസ്‌മരിച്ചു. അദ്ദേഹവുമായി പല അവസരങ്ങളിലും കൂടിക്കാഴ്ച്ച നടത്താൻ ഭാഗ്യം ലഭിച്ചിരുന്നുവെന്നും അവ മറക്കാതെ മനസിൽ തങ്ങി നിൽക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നും സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ടവർക്കായി ശബ്ദമുയർത്തിയതിനൊപ്പം ആധുനിക കേരളത്തെ കെട്ടിപ്പെടുക്കുന്നതിൽഅദ്ദേഹം മുഖ്യ പങ്ക് വഹിക്കുകയും ചെയ്തുവെന്ന് ആസാദ് മൂപ്പൻ വ്യക്തമാക്കി.
പുന്നക്കൻ മുഹമ്മദലി
സാധാരണക്കാരന്‍റെ മനസ്സിൽ ഇടം നേടിയ നേതാവാണ് മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദനെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി അനുസ്മരിച്ചു.
മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും ഒരു പോലെ തിളങ്ങിയ നേതാവ്, നിലപാടിൽ ഉറച്ച് നിന്ന് അവസാന കാലം വരെ പോരാട്ടവീര്യം കെടാതെ സൂക്ഷിച്ച വിപ്ലവ നായകൻ, പാവപ്പെട്ടവർക്ക് വേണ്ടിയും അധ്വാനിക്കുന്നവർക്ക് വേണ്ടിയും നിരന്തരം ശബ്ദിച്ച മനുഷ്യ സ്നേഹി എന്നീ നിലകളിൽ അദ്ദേഹം എന്നും ഓർമിക്കപ്പെടുമെന്നും പുന്നക്കൻ മുഹമ്മദലി പറഞ്ഞു.