
ഷാർജ: ഷാർജയിൽ വാഹന രജിസ്‌ട്രേഷൻ പുതുക്കുന്നതിന് ഇനി മുതൽ റാഫിഡ് ആപ്പ് ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു. ഷാർജ പൊലീസിന്‍റെ പങ്കാളിയായ റാഫിഡ് വെഹിക്കിൾ സൊല്യൂഷൻസുമായി സഹകരിച്ച് ‘റാഫിഡ്’ ആപ്പിൽ ഇതിനുള്ള സേവനം ആരംഭിച്ചു
ഷാർജ ലൈസൻസ് പ്ലേറ്റുള്ള സ്വകാര്യ വാഹനങ്ങൾക്കാണ് ഈ സേവനം ലഭിക്കുക. വാഹനത്തിന് എട്ട് വർഷത്തിൽ കൂടുതൽ പഴക്കം പാടില്ലെന്നും അവസാന സാങ്കേതിക പരിശോധനയ്ക്ക് ശേഷം 18 മാസം കവിയാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ, മൊബൈൽ ഹോമുകൾ (ട്രെയിലറുകൾ) കയറ്റുമതിക്കായി രജിസ്റ്റർ ചെയ്ത വാഹനങ്ങൾ എന്നിവക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. എന്നാൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
ഉപയോക്താക്കൾക്ക് ആപ്പിലെ 'റിമോട്ട് ഇൻസ്പെക്ഷൻ' ഐക്കണിൽ ക്ലിക് ചെയ്ത് നടപടി ക്രമങ്ങൾ പാലിക്കാനും ആപ്പിൽ വ്യക്തമാക്കിയ മാനദണ്ഡങ്ങൾക്കനുസൃതമായി കാറിന്‍റെ ആവശ്യമായ വശങ്ങളുടെ വ്യക്തമായ ഫോട്ടോകൾ എടുത്ത് നൽകി വാഹനം അപകടത്തിൽ നിന്ന് മുക്തമാണോ എന്ന് പരിശോധിക്കാനും കഴിയും. പരിശോധനാ കേന്ദ്രങ്ങൾ സന്ദർശിക്കാതെയും സമയം പാഴാക്കാതെയും സാങ്കേതിക പരിശോധന സാധ്യമാക്കുന്നുവെന്നതാണ് ഇതിന്‍റെ പ്രധാന സവിശേഷത.
ഷാർജയുടെ ഡിജിറ്റൽ പരിവർത്തനത്തിന്‍റെ ഭാഗമായാണ് ഈ സംരംഭം നടപ്പാക്കുന്നതെന്നും വ്യക്തികളുടെ ആവശ്യങ്ങൾ കാര്യക്ഷമമായും വേഗത്തിലും നിറവേറ്റുന്ന സ്മാർട്ട് സർക്കാർ സേവനങ്ങൾ നൽകുക എന്നതാണ് ലക്ഷ്യമെന്നും ഷാർജ പോലീസിലെ വെഹിക്കിൾ ആൻഡ് ഡ്രൈവർ ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ കേണൽ ഖാലിദ് മുഹമ്മദ് അൽ കേ പറഞ്ഞു.
വാഹന മേഖലയുടെ വളർച്ചക്കും സമൂഹത്തിന്‍റെ വികാസത്തിനും പ്രയോജനകരമായ ചുവട് വെയ്പ്പാണ് പുതിയ സേവനമെന്ന് റാഫിദ് കമ്പനിയുടെ സിഇഒ അഹമ്മദ് ജുമാ അൽ മഷ്‌റെഖ് പറഞ്ഞു.
ഷാർജ സർക്കാരിന്‍റെ നിക്ഷേപ വിഭാഗമായ ഷാർജ അസറ്റ് മാനേജ്‌മെന്‍റിന്‍റെ അനുബന്ധ സ്ഥാപനമാണ് റാഫിഡ് വെഹിക്കിൾ സൊല്യൂഷൻസ്.