
റിയാദ്: റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് റിയാദ് ക്രിമിനൽ കോടതി വീണ്ടും മാറ്റി. ഏഴാം തവണയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കുന്നത്. സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് കേസ് മാറ്റിയതെന്നാണ് ലഭിക്കുന്ന വിവരം.
കേസ് വീണ്ടും പരിഗണിക്കുന്നത് വീണ്ടും നീട്ടിയെന്നാണ് റഹീം നിയമ സഹായ സമിതിക്കു ലഭിച്ച അനൗദ്യോഗിക വിവരം. കേസ് വീണ്ടും മാറ്റി വച്ചതായി ബന്ധുക്കൾക്കും വിവരം ലഭിച്ചു.
രാവിലെ 8 മണിക്ക് കേസ് കോടതി പരിഗണിച്ചെങ്കിലും മറ്റൊരു ദിവസത്തിലേക്ക് മാറ്റുകയായിരുന്നു. പുതിയ തീയതി കോടതി പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ മാസം 15ന് കേസ് പരിഗണിച്ചിരുന്നെങ്കിലും കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റി വയ്ക്കുകയായിരുന്നു. കഴിഞ്ഞ ആറു തവണയും സമാനമായി മാറ്റിവച്ചിരുന്നു.
സൗദി ബാലന്‍ കൊല്ലപ്പെട്ട കേസിലാണ് കഴിഞ്ഞ 18 വര്‍ഷമായി റഹീം ജയിലില്‍ കഴിയുന്നത്. 34 കോടിയോളം രൂപ ദിയാധനമായി നല്‍കിയതിനെത്തുടര്‍ന്ന് കോടതി വധ ശിക്ഷ ഒഴിവാക്കി നല്‍കിയിരുന്നു.