
മൃതദേഹം നാട്ടിലെത്തിക്കുന്ന വിഷയം: ചൂഷണം ഒഴിവാക്കാൻ നടപടി സ്വീകരിച്ചതായി ഇന്ത്യൻ കോൺസൽ ജനറൽ അറിയിച്ചുവെന്ന് ദുബായ് കെഎംസിസി
ദുബായ്: ദുബായിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന വിഷയത്തിൽ ചൂഷണം ഒഴിവാക്കാൻ കർശന നടപടി സ്വീകരിച്ചുവെന്നും ഇക്കാര്യത്തിൽ ദുബായ് കെഎംസിസി ഉൾപ്പെടെയുള്ള അംഗീകൃത സംഘടനകളെയും അസോസിയേഷനുകളെയും മാത്രം ആശ്രയിക്കണമെന്ന ബോധവത്ക്കരണം പ്രവാസി ഇന്ത്യക്കാർക്ക് നൽകുമെന്നും ഇന്ത്യൻ കോൺസുൽ ജനറൽ അറിയിച്ചതായി ദുബായ് കെഎംസിസി ഭാരവാഹികൾ പറഞ്ഞു.
പ്രവാസി ഇന്ത്യക്കാരുടെ വിവിധ വിഷയങ്ങൾ സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി കെഎംസിസി ഭാരവാഹികൾ അദ്ദേഹത്തിന് നിവേദനവും നൽകി.
ദേര ബനിയാസിൽ പ്രവർത്തിക്കുന്ന ദുബായ് കെഎംസിസി ഓഫീസിലെ പാസ്പോർട്ട് സേവാ കേന്ദ്രം വഴി സ്വീകരിക്കുന്ന പാസ്പോർട്ട് അപേക്ഷകളുടെ എണ്ണം വർധിപ്പിക്കുന്നതിനും കൂടുതൽ കൗണ്ടറുകൾ അവിടെ അനുവദിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 15ന് കാലത്ത് 7.30ന് ദുബായ് കെഎംസിസി ആസ്ഥാനത്ത് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലേക്ക് കോൺസുലേറ്റ് പ്രതിനിധികളെ ക്ഷണിക്കുകയും ചെയ്തു. ദുബായ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് പട്ടാമ്പി, സെക്രട്ടറിമാരായ അഡ്വ.ഇബ്രാഹിം ഖലീൽ, വി.കെ അഹമ്മദ് ബിച്ചി എന്നിവരാണ് കോൺസുൽ ജനറലുമായി കൂടിക്കാഴ്ച നടത്തിയത്.