
മടങ്ങിയെത്തിയ പ്രവാസികളെയും 'നോർക്ക കെയർ' ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണം: പ്രവാസി ലീഗൽ സെൽ
ദുബായ്: നോർക്ക റൂട്സ് നടപ്പിലാക്കാനുദേശിക്കുന്ന ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ ചേരാൻ കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികൾക്കും അനുമതി നൽകണമെന്ന് പ്രവാസി ലീഗൽ സെൽ ആവശ്യപ്പെട്ടു. "പ്രവാസി ഐ ഡി കാർഡ്" ഉള്ളവർക്ക് അതിന്‍റെ കാലാവധി തീരുന്നത് വരെ ഇൻഷുറൻസ് പദ്ധതിയിൽ തുടരാം എന്നാണ് നോർക്ക റൂട്സ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. മടങ്ങിവന്ന പ്രവാസികൾക്ക് നോർക്ക ഐഡി കാർഡ് അംഗത്വം പുതുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ "നോർക്ക കെയറിൽ" അംഗത്വം ലഭിക്കില്ല എന്നുള്ള കാര്യം ഉറപ്പാണ്.
പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവർക്കാണ് ഇൻഷുറൻസ് പദ്ധതി ഏറ്റവും ആവശ്യമായിട്ടുള്ളത്. ഈ സാഹചര്യത്തിൽ മടങ്ങിയെത്തിയ പ്രവാസികൾക്കും നോർക്ക കെയറിൽ ചേരാമെന്ന് വ്യക്തമാക്കുന്ന ഉത്തരവ് ഉടൻ പുറപ്പെടുവിക്കണമെന്ന് പ്രവാസി ലീഗൽ സെൽ ആവശ്യപ്പെട്ടു.
ഇതൊരു ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി ആയതിനാൽ പോളിസി എടുക്കുന്ന ഓരോ അംഗവും ആവശ്യമായ പ്രീമിയം അടക്കുന്നതിനാൽ നോർക്ക റൂട്ട്സിനോ സർക്കാറിനോ അധികബാധ്യത ഉണ്ടാകുന്നില്ലയെന്ന പിഎൽസി ചൂണ്ടിക്കാട്ടി. ഈ ആവശ്യം ഉന്നയിച്ച് കേരള മുഖ്യമന്ത്രിക്കും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിക്കും നോർക്ക റൂട്സ് സിഇഒ ക്കും പിഎൽസി നിവേദനം നൽകി.