

ദുബായ് ലൂപ് ആദ്യഘട്ടം നിർമാണം ഉടനെന്ന് ആർടിഎ
ദുബായ്: ഭൂഗർഭ പാതയായ ദുബായ് ലൂപ്പിന്‍റെ ആദ്യഘട്ടം നിർമാണം ഉടൻ ആരംഭിക്കുമെന്ന് ദുബായ് ആർടിഎ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽതായർ അറിയിച്ചു. ദുബായിൽ തുടങ്ങിയ ലോക സർക്കാർ ഉച്ചകോടയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
'ദുബായ് ലൂപ്’ ആദ്യഘട്ടത്തിൽ നഗരത്തിൽ രണ്ടിടങ്ങളിൽ നടപ്പിലാക്കും. ദുബായ് ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍റർ, ദുബായ് മാൾ എന്നീ മേഖലകളിലായാണ് ‘ദുബായ് ലൂപ്’ ആദ്യഘട്ടത്തിൽ നിർമിക്കുന്നത്. 250കോടി ദിർഹം ചെലവിലാണ് പദ്ധതി നിർമിക്കുന്നത്.
ആർടിഎയും അമേരിക്കൻ ടെക് പ്രമുഖൻ ഇലോൺ മസ്കിന്‍റെ ബോറിങ് കമ്പനിയും പദ്ധതി നടപ്പിലാക്കുന്നതിന് കഴിഞ്ഞ വർഷത്തെ ഉച്ചകോടിയിൽ കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതോടെ യുഎസിലെ ലാസ് വഗാസിന് ശേഷം നവീനമായ ഗതാഗത പദ്ധതി നടപ്പിലാക്കുന്ന ആദ്യ പട്ടണമായി ദുബായ് മാറും. ദുബായ് ലൂപി’ൽ ആകെ 22.2 കി.മീറ്റർ പാതയിൽ 19 സ്റ്റേഷനുകളാണുണ്ടാവുക. ആദ്യഘട്ടത്തിൽ 6.4കി.മീറ്റർ പാതയാണ് നിർമിക്കുന്നത്. 60കോടി ദിർഹം ചിലവിടുന്ന ഈ ഘട്ടത്തിൽ ഡി.ഐ.എഫ്.സിക്കും ദുബായ് മാളിനുമിടയിൽ നാല് സ്റ്റേഷനുകളാണുണ്ടാവുക. ഇതുവഴി 100കാറുകൾക്ക് കടന്നുപോകാൻ കഴിയുമെന്നും ഡി.ഐ.എഫ്.സിക്കും ദുബായ് മാളിനുമിടയിൽ യാത്രാസമയം 20മിനുറ്റിൽ നിന്ന് മൂന്നു മിനുറ്റായി കുറയുകയും ചെയ്യും.