
ഷാർജയിൽ വനിതാ ജീവനക്കാർക്ക് 'കെയർ ലീവി'ന് അംഗീകാരം നൽകി ഭരണാധികാരി: മൂന്ന് വർഷം വരെ അവധി നീട്ടാം
ഷാർജ: സർക്കാർ വകുപ്പുകളിലെ വനിതാ ജീവനക്കാർക്ക് 'കെയർ ലീവ്' എന്ന പേരിലുള്ള പുതിയ അവധി സമ്പ്രദായത്തിന് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. തുടർച്ചയായ ആരോഗ്യ പരിചരണം ആവശ്യമുള്ള രോഗിയായ അല്ലെങ്കിൽ അംഗവൈകല്യമുള്ള കുട്ടിയെ പ്രസവിക്കുന്ന അമ്മമാർക്കാണ് ഈ അവധി ആനുകൂല്യം ലഭിക്കുക.
ഷാർജ ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്‌മെന്‍റ് ചെയർമാൻ അബ്ദുല്ല ഇബ്രാഹിം അൽ സാബി റേഡിയോ പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്.
യോഗ്യതയുള്ള മെഡിക്കൽ അതോറിറ്റി അംഗീകരിച്ച മെഡിക്കൽ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അവധി അനുവദിക്കുന്നത്. തുടക്കത്തിൽ ഇത് ഒരു വർഷത്തെ ശമ്പളമുള്ള പ്രസവാവധിക്കൊപ്പം അനുവദിക്കും. പിന്നീട് മെഡിക്കൽ പരിശോധനയുടെയും റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിൽ വർഷം തോറും മൂന്ന് വർഷം വരെ നീട്ടാവുന്നതാണ്.
2025 മെയ് 5 മുതൽ കെയർ ലീവ് പ്രാബല്യത്തിൽ വരും. കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ അവധി താത്ക്കാലികമായി നിർത്തിവയ്ക്കുകയും മെഡിക്കൽ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ റിട്ടേൺ-ടു-വർക്ക് പെർമിറ്റ് നൽകുകയും ചെയ്യും.
മൂന്ന് വർഷത്തിൽ കൂടുതൽ അവധി നീട്ടേണ്ട സാഹചര്യം വന്നാൽ കൂടുതൽ അവലോകനത്തിനായി വിഷയം ഹയർ കമ്മിറ്റി ഫോർ ഹ്യൂമൻ റിസോഴ്‌സസിന് റഫർ ചെയ്യണം. ഷാർജ ഭരണാധികാരിയുടെ പത്നി ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി ചെയർപേഴ്‌സണായ 'നാമ'യുടെ നേതൃത്വത്തിൽ ഷാർജ സിറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ സർവീസസുമായി സഹകരിച്ച് നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ അവധി അനുവദിച്ചത്.