

റാസ് അൽ ഖൈമ: റാസൽ ഖൈമയിൽ നടന്ന ഇന്ത്യ-യുഎഇ ബിസിനസ് മീറ്റിൽ യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസ് അൽ ഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പങ്കെടുത്തു. മഹാരാഷ്ട്ര സർക്കാരിന്‍റെ വ്യവസായ മന്ത്രി ഉദയ് സാമന്ത്, ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, പ്രമുഖ കമ്പനികളിൽ നിന്നുള്ള ബിസിനസുകാർ പ്രതിനിധികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
പരസ്പര ധാരണ, ബഹുമാനം, വിവിധ മേഖലകളിലെ വളർച്ചയ്ക്കുള്ള കാഴ്ചപ്പാട് എന്നിവയിൽ അധിഷ്ഠിതമാണ് യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധമെന്ന് ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പറഞ്ഞു.
ഇന്ത്യൻ കമ്പനികളുമായുള്ള പങ്കാളിത്തം വർധിപ്പിക്കുന്നത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വ്യാപാരത്തിനും നിക്ഷേപത്തിനും പുതിയ ദിശാബോധം നൽകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഷെയ്ഖ് സൗദിന്‍റെ സാന്നിധ്യത്തിൽ റാസൽഖൈമ സാമ്പത്തിക മേഖലകളും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്‍റ് കോർപ്പറേഷനും തമ്മിലുള്ള രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു.
റാസൽഖൈമയിലെ ഇന്ത്യൻ കമ്പനികളുടെ വളർച്ചക്ക് അനുയോജ്യമായ സേവനങ്ങൾ നൽകുക, പരിപാടികൾ സംഘടിപ്പിക്കുക, പ്രത്യേക ജോലിസ്ഥലങ്ങൾ ഒരുക്കുക എന്നിവയാണ് ആദ്യ ധാരണാപത്രത്തിന്‍റെ ലക്ഷ്യം. രണ്ടാമത്തെ ധാരണാപത്രം വ്യാപാരത്തെ ഉത്തേജിപ്പിക്കുന്നതിലൂടെയും ബിസിനസ് അന്തരീക്ഷം സുഗമമാക്കുന്നതിലൂടെയും സംയുക്ത പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെയും റാസൽഖൈമയും മഹാരാഷ്ട്രയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.