
വാഹനമിടിച്ച് ഗുരുതര പരുക്ക്: നിർത്താതെ പോയ വാഹനത്തിന്‍റെ ഡ്രൈവറെ അറസ്റ്റ് ചെയ്യാൻ പ്രോസിക്യൂഷൻ ഉത്തരവ്
ദുബായ്: വാഹനമിടിച്ച് ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ നിർത്താതെ പോയ വാഹനത്തിന്‍റെ ഡ്രൈവറെ അറസ്റ്റ് ചെയ്യാൻ പ്രോസിക്യൂഷൻ ഉത്തരവിട്ടു. ഇരയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടും സഹായം നൽകാനോ പ്രഥമശുശ്രൂഷ നൽകാനോ നിൽക്കാതെ പ്രതി അപകടസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍റെ നടപടി. അശ്രദ്ധമായ ഡ്രൈവിങ്, റോഡ് ഉപയോക്താക്കളോടുള്ള അവഗണന എന്നിവയാണ് അപകടത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു.
ട്രാഫിക് അതോറിറ്റിയിൽ നിന്ന് പെർമിറ്റ് ലഭിക്കാതെ കേടായ വാഹനം നന്നാക്കിയതിന് ഗാരേജ് ഉടമയ്‌ക്കെതിരേ കേസെടുക്കാനും പ്രോസിക്യൂഷൻ ഉത്തരവിട്ടു. ഗതാഗത നിയമങ്ങൾ പാലിക്കാനും, റോഡിലുള്ള എല്ലാവരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകാനും ട്രാഫിക് പ്രോസിക്യൂഷൻ മേധാവിയായ സീനിയർ അഡ്വ. ജനറൽ കൗൺസിലർ സലാഹ് ബുഫറൂഷ അൽ ഫലാസി ആവശ്യപ്പെട്ടു.
ഗുരുതരമായതും ന്യായീകരിക്കാവുന്നതുമായ അടിയന്തര സാഹചര്യങ്ങൾ ഇല്ലാതെ ഡ്രൈവർ അപകടം നടന്ന സ്ഥലം വിട്ട് പോകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ട്രാഫിക് നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ച് ഡ്രൈവർമാർ അപകടം നടന്ന് മൂന്ന് മണിക്കൂറിനുള്ളിൽ അക്കാര്യം അധികാരികളെ അറിയിക്കണം.