

ഷാർജ അന്താരാഷ്ട്ര വിദ്യാഭ്യാസ വികസന ഉച്ചകോടി
ഷാർജ: ഷാർജ അന്താരാഷ്ട്ര വിദ്യാഭ്യാസ വികസന ഉച്ചകോടി നടത്തി. രണ്ടു ദിവസങ്ങളിലായി ഷാർജ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച വികസന ഉച്ചകോടി യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി ഉദ്ഘാടനം ചെയ്തു.
വികസന ഉച്ചകോടിയിൽ ഷാർജ വിദ്യാഭ്യാസ അക്കാദമിയും ഇൻവെസ്റ്റ്മെന്‍റ് ബാങ്കും തമ്മിലും, ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റിയും അറേബ്യയും തമ്മിലും രണ്ട് സഹകരണ കരാറുകളിലും ഒപ്പുവച്ചു.
"പ്രോമിസിങ് ഹൊറൈസൻസ്" എന്ന പ്രമേയത്തെ ആധാരമാക്കി സംഘടിപ്പിച്ച ഉച്ചകോടിയിൽ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം ഉയർത്തുക, നവീകരണത്തെ പിന്തുണയ്ക്കുക, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക ഗുണനിലവാരം ഏകീകരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള വിദ്യാഭ്യാസ നയവും പ്രഖ്യാപിച്ചു.
അധ്യാപകരുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് പ്രത്യേക പരിശീലനം, പ്രാഥമിക വിദ്യാഭ്യാസത്തിന് ഗണ്യമായ മുൻതൂക്കം, യുവ പഠിതാക്കൾക്ക് സമഗ്രമായ പിന്തുണ എന്നിവയും ഉച്ചകോടിയിൽ സമഗ്രമായി ചർച്ച ചെയ്യപ്പെട്ടു.
ഫിൻലാൻഡ്, സിംഗപ്പൂർ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വികസിത വിദ്യാഭ്യാസ സമ്പ്രദായങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമീപനങ്ങളും പ്രായോഗിക പദ്ധതികളും ഷാർജയുടെ വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
യുഎഇയിലെ ഫിൻലാൻഡ് റിപ്പബ്ലിക്കിന്‍റെ അംബാസിഡർ ടുല ജോഹന്ന യർജോള, ഹാർവാർഡ് സർവകലാശാലയിലെ സീനിയർ ലക്‌ചറർ ഡോ. എലിസബത്ത് സ്റ്റീ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വിദഗ്ധൻ ഗെർഡ് ലിയോൺ ഹാർഡ് എന്നിവർ ഉച്ചകോടിയിൽ പങ്കെടുത്തു. ഉച്ചകോടിയിൽ 13 ശില്പശാലകളും നടത്തി.